ന്യായവിലയും നികുതിയും കൂടും, ലോണെടുക്കാനും ചെലവേറും; ബജറ്റില്‍ സാധാരണക്കാരെ ബാധിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ഇവയാണ്

നികുതി പരിഷ്‌കാരങ്ങളില്‍ ഏറെയും രജിസ്‌ട്രേഷന്‍, ലാന്റ് റവന്യൂ മേഖലകളിലാണ്. ഇതിന് പുറമെ മദ്യത്തിന്റെ തീരുവയിലും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന തീരുവയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

Update: 2024-02-05 10:13 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നത് ഉള്‍പ്പെടെ ലക്ഷ്യമിട്ട് നിരവധി നികുതി നിര്‍ദേശങ്ങളാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലുള്ളത്. ഇവയില്‍ ഏറെയും രജിസ്‌ട്രേഷന്‍, ലാന്റ് റവന്യൂ മേഖലകളിലാണ്. ഇതിന് പുറമെ മദ്യത്തിന്റെ തീരുവയിലും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന തീരുവയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

പ്രധാന നികുതി നിര്‍ദേശങ്ങള്‍ ഇവയാണ്.

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടും. അതിനനുസരിച്ച് ഭൂനികുതിയും വര്‍ദ്ധിക്കും. ഇതിന് പുറമെ വസ്തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതി നിര്‍ണയിക്കുന്നതിനുള്ള നടപടികളും ഉണ്ടാവും. ഏറ്റവുമൊടുവില്‍ 2010ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. അതിന് ശേഷം കാലാകാലങ്ങളില്‍ നിശ്ചിത ശതമാനം വര്‍ദ്ധനവ് വരുത്തുകയായിരുന്നു. 2010ന് ശേഷം ഉണ്ടായ വികസനങ്ങളുടെ പശ്ചാത്തലത്തില്‍ ന്യായവില കുറ്റമറ്റ രീതിയില്‍ പരിഷ്‌കരിക്കുമെന്നും അതിനനുസരിച്ച് നികുതി വര്‍ദ്ധിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിടങ്ങള്‍ വില്‍ക്കുമ്പോള്‍ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുന്നതിനുള്ള നടപടിയാണ് മറ്റൊരു പ്രഖ്യാപനം, നിലവില്‍ അംഗീകൃത വാല്യുവേറ്റര്‍മാര്‍ നല്‍കുന്ന മൂല്യനിര്‍ണയ സാക്ഷ്യപത്രങ്ങളില്‍ വിലകുറച്ച് കാണിക്കുന്നതായും അതുവഴി നികുതി ചോര്‍ച്ച ഉണ്ടാവുന്നതായും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിന് പുറമെ ലീസ് കരാറുകള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബാങ്ക് വായ്പകള്‍ ഭൂമി രേഖകളില്‍ ഉള്‍പ്പെടുത്താന്‍ ബാങ്കുകളില്‍ നിന്ന് ഫീസ് ഈടാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. വായ്പകളുടെ 0.1 ശതമാനമാണ് ഇങ്ങനെ ഫീസ് ഈടാക്കുക. ഇത് പരമാവധി 10,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ബാങ്കുകളില്‍ നിന്നാണ് ഫീസ് ഈടാക്കുന്നതെങ്കിലും ബാങ്കുകള്‍ ലോണെടുക്കുന്നവര്‍ക്ക് തന്നെ ഈ ഭാരം നല്‍കുമെന്ന് ഉറപ്പാണ്.

ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ലാറ്റ് നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനും നികുതി നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം.

ഇതിന് പുറമെ മദ്യത്തിനും വില ഉയരും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് പത്തു രൂപ ഗാലനേജ് ഫീസായി ഈടാക്കും. അബ്കാരി നിയമപ്രകാരമാണ് ഈ അധിക തീരുവ ഈടാക്കുന്നത്. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവയും കൂട്ടിയിട്ടുണ്ട്. സോളാര്‍ പദ്ധതികള്‍ ഉള്ളവര്‍ക്ക് അടക്കം യൂണിറ്റിന് 15 പൈസ തീരുവ ഈടാക്കും. ജുഡീഷ്യല്‍ കോടതി ഫീസുകള്‍ കുത്തനെ കൂട്ടി. ചില കേസുകളില്‍ 25 ഇരട്ടിവരെയാണ് വര്‍ദ്ധനവ്. കുടുംബ കോടതികളിലെ വസ്തു കേസുകള്‍ക്കും ഫീസ് കൂട്ടിയിട്ടുണ്ട്.

Tags:    

Similar News