ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Update: 2024-07-16 06:59 GMT

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോവുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാവും.

    ശനിയാഴ്ച രാവിലെ ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോവുന്ന ഭാഗത്തിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയി ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. 48 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാവുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

Tags:    

Similar News