വടകരയിൽ തീവണ്ടി സിഗ്നൽ കേബിൾ മുറിച്ച സംഭവം; രണ്ടുപേർ പിടിയിൽ

Update: 2024-06-22 11:35 GMT

വടകര: വടകരയ്ക്ക് സമീപം പൂവ്വാടന്‍ ഗേറ്റില്‍ റെയില്‍വെ സിഗ്‌നില്‍ കേബിള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അസം സല്‍മാരനോര്‍ത്ത് സ്വദേശി മനോവര്‍ അലി (37), അസം ബാര്‍പേട്ട സ്വദേശി അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇവര്‍ മോഷ്ടിച്ച 12 മീറ്റര്‍ സിഗ്‌നല്‍ കേബിളും ഇത് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോ ബ്ലേഡും ഇവരില്‍ നിന്ന് പിടികൂടി. വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് രണ്ടുപേരും. മനോവര്‍ അലിയാണ് പൂവ്വാടന്‍ ഗേറ്റിലെത്തി കേബിള്‍ മുറിച്ചുകൊണ്ടുപോയത്. അബ്ബാസ് അലിയാണ് ആക്രിക്കച്ചവടത്തിന്റെ ഉടമ.

കേബിള്‍ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍പിഎഫ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയില്‍വെ ട്രാക്കിന് സമീപത്തായി മനോവര്‍ അലിയെ കണ്ടിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ കേബിളിന്റെ ഒരു ഭാഗം കൈവശം കണ്ടെത്തി. തുടര്‍ന്ന് ആക്രിക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ബാക്കി ഭാഗവും കണ്ടു. സിഗ്‌നല്‍ കേബിള്‍ മുറിഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്‌നല്‍ സംവിധാനം താറുമാറായി പത്തോളം തീവണ്ടികള്‍ വൈകിയിരുന്നു. വടകര ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ ടിഎം ധന്യ, എഎസ്‌ഐ പിപി ബിനീഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ സിറാജ് കെ മേനോന്‍, അബ്ദുള്‍ മജീദ്, കെ സജിത്ത്, പി മനോഹരന്‍ എന്നിവര്‍ പോലിസ് സംഘത്തിലുണ്ടായി.

Tags:    

Similar News