കെ റീപ് ഡാറ്റ തട്ടിപ്പ്; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് യോഗത്തിലേക്ക് ഇടിച്ചു കയറി കെ എസ് യു നേതാക്കള്‍

പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് ഹാളിലേക്ക് പാഞ്ഞടുത്ത കെ എസ് യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി

Update: 2024-10-25 10:04 GMT

കണ്ണൂര്‍: യാതൊരു വിധ കരാറുകളും ഒപ്പ് വെക്കാതെ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ എം കെ സി എല്‍ എന്ന മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയുടെ സെര്‍വറിലേക്ക് പൂരിപ്പിക്കാന്‍ കൊടുത്ത സര്‍വ്വകലാശാല നിലപാടിനെതിരെയും ഇ ഗ്രാന്റ്‌സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഈടാക്കി പരീക്ഷ രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍വ്വകലാശാല നിര്‍ദേശത്തിലും പ്രതിഷേധിച്ച് കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തില്‍ സിന്റിക്കേറ്റ് യോഗത്തിലേക്ക് ഇടിച്ച് കയറാന്‍ ശ്രമം.

സാങ്കേതിക വിദ്യയിലെ പരിജ്ഞാനത്തെ പറ്റി പരിശോധന പോലും നടത്താതെ അസാപ്പ് മുഖേന സര്‍ക്കാരിന്റെ മറ പിടിച്ച് യൂണിവേഴ്‌സിറ്റി നടത്തുന്ന ഡാറ്റ ചോര്‍ത്തല്‍ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിന് കമ്മീഷന്‍ പറ്റാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നതെന്നും കെ എസ് യു ആരോപിച്ചു. പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് ഹാളിലേക്ക് പാഞ്ഞടുത്ത കെ എസ് യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈ അഴിമതിയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടും തിരുത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വി സി യെ വഴിയില്‍ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി കെ എസ് യു മുന്നോട്ട് പോകുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.ആഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, രാഗേഷ് ബാലന്‍, അര്‍ജുന്‍ കോറോം,അമല്‍ തോമസ്,റയീസ് തില്ലങ്കേരി, സുഫൈല്‍ സുബൈര്‍, മുബാസ് സി എച്ച്, അക്ഷയ് കല്യാശ്ശേരി,വൈഷ്ണവ് കായലോട്, ശ്രീരാഗ് പുഴാതി, പ്രകീര്‍ത്ത് മുണ്ടേരി എന്നിവര്‍ നേതൃത്വം കൊടുത്തു.




Tags:    

Similar News