പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: അഞ്ചാം പ്രതിയായ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Update: 2024-06-05 07:05 GMT

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പോലിസുകാരന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ശരത് ലാലിനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ശരത് ലാലിനെതിരായ കേസ്. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ശരത് ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് അപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യപ്രതിയായ രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നേരത്തെ കേസില്‍ മുഖ്യപ്രതിയായ രാഹുലിന്റെ മാതാവിനും സഹോദരിക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ രാഹുലിന്റെ മാതാവ് ഉഷാ കുമാരിയും സഹോദരി കാര്‍ത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ അന്വേഷണ സംഘം നോട്ടിസ് നല്‍കിയെങ്കിലും ഇവര്‍ എത്തിയിരുന്നില്ല.

Tags:    

Similar News