ജഹാംഗീര്‍പുരിയില്‍ മുസ് ലിം സ്ഥാപനങ്ങളും വീടുകളും തകര്‍ത്തത് ഭരണഘടനാവിരുദ്ധമെന്ന് പിയുസിഎല്‍

Update: 2022-04-21 02:27 GMT
ജഹാംഗീര്‍പുരിയില്‍ മുസ് ലിം സ്ഥാപനങ്ങളും വീടുകളും തകര്‍ത്തത് ഭരണഘടനാവിരുദ്ധമെന്ന് പിയുസിഎല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ മുനിസിപ്പല്‍ അധികൃതരുടെ നേതൃത്വത്തില്‍ കയ്യേറ്റം ആരോപിച്ച് മുസ് ലിം സ്ഥാപനങ്ങളും ഭവനങ്ങളും തകര്‍ത്ത നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പൗരാവകാശ സംഘടനയായ പിയുസിഎല്‍.

പ്രധാനമന്ത്രിയുടെ സബ്കാ സാത്ത്, സബ്കാ വികാസ് സങ്കല്‍പ്പത്തിന് എതിരാണ് ഇതെന്നും സംഘടന ഓര്‍മിപ്പിച്ചു.

കോര്‍പറേഷന്‍ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് പിയുസിഎല്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.

സര്‍ക്കാരുകളും മുനിസിപ്പല്‍ അധികൃതരും വീടില്ലാത്തവര്‍ക്ക് വീടും തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുമാണ് നല്‍കേണ്ടത്. പ്രത്യേകിച്ച് ആയിരങ്ങള്‍ വീടും തൊഴിലുമില്ലാതെ അലയുമ്പോള്‍. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും മുന്‍കൂര്‍ നോട്ടിസ് നല്‍കിവേണമെന്ന സുപ്രിംകോടതി വിധിയും ലംഘിക്കപ്പെട്ടു. അനധികൃത നിര്‍മിതി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നിരവധി മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. ഇതൊന്നും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല- കത്തില്‍ ചൂണ്ടിക്കാട്ടി.

ജഹാന്‍ഗീര്‍പുരിയില്‍ ഇന്നലെയാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ അനധികൃത നിര്‍മാണെന്നാരോപിച്ച് മുസ് ലിം വീടുകളും സ്ഥാപനങ്ങളും തകര്‍ത്തത്. പിന്നീട് സുപ്രിംകോടതി നിര്‍ദേശപ്രകാരം അത് തടഞ്ഞു. 

Tags:    

Similar News