''വീട് സര്‍ക്കാര്‍ സ്വത്തല്ല''; വീടിന് മുകളില്‍ നമസ്‌കരിക്കരുതെന്ന പോലിസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് സംഭല്‍ എംപി(വീഡിയോ)

Update: 2025-03-27 05:08 GMT
വീട് സര്‍ക്കാര്‍ സ്വത്തല്ല; വീടിന് മുകളില്‍ നമസ്‌കരിക്കരുതെന്ന പോലിസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് സംഭല്‍ എംപി(വീഡിയോ)

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ വീടുകള്‍ക്ക് മുകളില്‍ ഈദ് നമസ്‌കാരം നടത്തരുതെന്ന പോലിസ് നിര്‍ദേശത്തെ വിമര്‍ശിച്ച് സ്ഥലം എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ്. ''ഒരാളുടെ വീടിന്റെ മേല്‍ക്കൂര സര്‍ക്കാര്‍ സ്വത്തല്ല. അവരുടെ വസതിയില്‍ ആരാധന നടത്താന്‍ അനുവാദമില്ലെങ്കില്‍ അവര്‍ എവിടേക്ക് പോകും?''-അദ്ദേഹം ചോദിച്ചു. '' വീടിന് മുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആളുകളെ അനുവദിക്കാത്തത് ശരിയല്ല. അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന നടപടിയാണ്.''-അദ്ദേഹം പറഞ്ഞു.

സംഭലില്‍ ഈദ് ദിനത്തില്‍ വീടുകളുടെ മുകളില്‍ നമസ്‌കാരം നടത്തരുതെന്ന് ഇന്നലെയാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സമാധാന കമ്മിറ്റിയെന്ന പേരില്‍ എഎസ്പി ശിരീഷ് ചന്ദ്രയുടെയും എസ്ഡിഎം വന്ദനാ മിശ്രയുടെയും സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധരിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം നവംബര്‍ 24ന് നടന്ന സംഘര്‍ഷത്തില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് എംപിക്ക് കഴിഞ്ഞ ദിവസം സംഭല്‍ പോലിസ് നോട്ടിസ് നല്‍കിയിരുന്നു. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നോട്ടിസ്.

Similar News