പോലിസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കി; സെന്‍കുമാറിനെതിരേ ആരോപണവുമായി ഡിവൈഎഫ്‌ഐ

യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായുണ്ടായ അക്രമസംഭവങ്ങളില്‍ പോലിസുകാരെയും പോലിസ് സ്‌റ്റേഷനുകളും ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത് സെന്‍കുമാറാണെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹിം

Update: 2019-01-06 10:20 GMT

കോട്ടയം: മുന്‍ ഡിജിപിയും ശബരിമല കര്‍മസമിതി നേതാവുമായ ടി പി സെന്‍കുമാറിനെതിരേ ഗുരുതരമായ ആരോപണവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായുണ്ടായ അക്രമസംഭവങ്ങളില്‍ പോലിസുകാരെയും പോലിസ് സ്‌റ്റേഷനുകളും ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത് സെന്‍കുമാറാണെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹിം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍മസമിതി ഭാരവാഹികള്‍ കൂടിയായ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍, അമൃതാനന്ദമയി എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും മാധ്യമങ്ങളോട് മാപ്പുപറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിതമായ ആക്രമണമാണുണ്ടായത്. ഇതിന് വേണ്ട ആയുധങ്ങളും ബോംബും ആര്‍എസ്എസ് ശേഖരിച്ചിരുന്നു.

വര്‍ഗീയസംഘര്‍ഷത്തിന് ആര്‍എസ്എസ് പദ്ധതിയിട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത്. സമാനമായ സാഹചര്യമായിരുന്നു അടൂരും. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയ സംഘടനയാണ് ആര്‍എസ്എസ്സെന്ന് മറക്കരുത്. നാട്ടില്‍ നടക്കുന്ന സായുധകലാപത്തിന് എന്‍എസ്എസ് പിന്തുണ നല്‍കുകയാണ്. എന്‍എസ്എസ്സിന്റെ പ്രസ്താവന സുപ്രിംകോടതി വിധിക്കെതിരാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News