ഭക്ഷ്യസുരക്ഷാ നിയമം: 14 കോടി വരുന്ന ജനങ്ങള്‍ പുറത്ത്; ജനസംഖ്യാ സെന്‍സസ് നടപ്പിലാക്കണം: സോണിയ ഗാന്ധി

Update: 2025-02-10 08:04 GMT
ഭക്ഷ്യസുരക്ഷാ നിയമം: 14 കോടി വരുന്ന ജനങ്ങള്‍ പുറത്ത്; ജനസംഖ്യാ സെന്‍സസ് നടപ്പിലാക്കണം: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 14 കോടിയോളം ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജനസംഖ്യാ സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലെ തന്റെ ആദ്യ സീറോ അവര്‍ ഇടപെടലിലാണ്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമ (എന്‍എഫ്എസ്എ) പ്രകാരമുള്ള ഗുണഭോക്താക്കളെ തിരിച്ചറിയുന്നത് 2011 ലെ സെന്‍സസ് പ്രകാരമാണെന്നും ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ അനുസരിച്ചല്ലെന്നും സോണിയ ഗാന്ധി പറഞ്ഞത്.

രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭമാണ് 2013 സെപ്റ്റംബറില്‍ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച എന്‍എഫ്എസ്എ എന്ന് അവര്‍ പറഞ്ഞു. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കള്‍ക്കുള്ള ക്വാട്ട ഇപ്പോഴും നിര്‍ണ്ണയിക്കപ്പെടുന്നതെന്നും, അതിന് ഇപ്പോള്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും ഭക്ഷ്യസുരക്ഷ മൗലികാവകാശമാണെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരാള്‍ക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

Tags:    

Similar News