ബൈക്കിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികൾ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

Update: 2024-05-28 08:48 GMT

പൂനെ: പൂനെ നഗരത്തില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടം സംഭവിച്ച ഉടന്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.

പൂനെ അഹ്മദ് നഗര്‍ റോഡില്‍ ചന്ദന്‍ നഗറില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര്‍ കോളജില്‍ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയില്‍വെ സ്‌റ്റേഷനില്‍ വിടാനാണ് മറ്റൊരു വിദ്യാര്‍ത്ഥി, ബൈക്കുമായി ഇറങ്ങിയത്. വഴിയില്‍വെച്ച് ബൈക്കിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

യുവാക്കളില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ 300 മീറ്ററോളം അകലെ വെച്ച് പോലിസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News