ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യം; ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യുഎഇ

Update: 2025-04-07 09:18 GMT
ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യം; ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യുഎഇ

അബൂദബി: ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറിന്റെ സന്ദര്‍ശന വേളയില്‍ ഗസയിലെ വെടിനിര്‍ത്തലിന്റെ ആവശ്യകതയെക്കുറിച്ച് ആഹ്വാനം ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഗസയിലെ വഷളാകുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ചും വെടിനിര്‍ത്തലിലെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ച ചെയ്തതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രമായ സമാധാനം കൈവരിക്കുന്നതിന് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഗൗരവമേറിയ ഒരു രാഷ്ട്രീയ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ അടിയന്തര ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു,' പ്രസ്താവനയില്‍ പറയുന്നു

ഗസയില്‍ സൈനിക ആക്രമണം ശക്തമാക്കിയ ഇസ്രായേല്‍, ചര്‍ച്ചകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഷെയ്ഖ് അബ്ദുള്ളയുമായുള്ള തന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിതെന്ന് ഗിഡിയന്‍ സാര്‍ എക്‌സില്‍ പറഞ്ഞു

അമേരിക്കയുടെ മധ്യസ്ഥതയിലുള്ള അബ്രഹാം കരാറിന്റെ ഭാഗമായാണ് 2020 ല്‍ യുഎഇയും ഇസ്രായേലും ബന്ധം സ്ഥാപിക്കുന്നത് . എന്നാല്‍ 2023 ഒക്ടോബറില്‍ ഗസ യുദ്ധം ആരംഭിച്ചതിനുശേഷം, ഉഭയകക്ഷി ബന്ധം വളരെ കുറവാണ്.

Tags:    

Similar News