മരിയന്‍ ധ്യാനകേന്ദ്രത്തിനും ഫാ. ഡൊമിനിക് വാളന്‍മനാലിനുമെതിരേ സൈബര്‍ ആക്രമണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ഇടുക്കി ജില്ലാ പോലിസ് മേധാവിയും ഹൈടൈക് സെല്‍ ഇന്‍സ്‌പെകടറും പരാതിയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Update: 2019-06-14 05:15 GMT

ഇടുക്കി: തൊടുപുഴ അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തെയും ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക് വാളന്‍മനാലിനെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും മതപരമായി അവഹേളിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇടുക്കി ജില്ലാ പോലിസ് മേധാവിയും ഹൈടൈക് സെല്‍ ഇന്‍സ്‌പെകടറും പരാതിയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കേസ് ജൂലൈ രണ്ടിന് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. ഫാ. ഡൊമിനിക് വാളന്‍മനാല്‍ നടത്തിയ ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ വീഡിയോയില്‍നിന്ന് അച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയ ശേഷം വ്യാജമായ മറ്റ് കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് ഫെയ്‌സ് ബുക്ക്, യുട്യൂബ്, വാട്ട്‌സ് ആപ്പ്, ബ്ലോഗ്, ഓണ്‍ലൈന്‍ സൈറ്റുകള്‍ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്നുവെഎന്നാണ് പരാതി. കണ്‍വന്‍ഷനുകളില്‍ അച്ചന്‍ നല്‍കിയ സന്ദേശങ്ങള്‍ക്ക് ഘടകവിരുദ്ധമായ കാര്യങ്ങള്‍ കുത്തിനിറച്ച് മതവികാരങ്ങള്‍ വ്രണപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

ഇതര മതവിഭാഗങ്ങളില്‍ സ്പര്‍ധവളര്‍ത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും സംഘടിതമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും മരിയന്‍ ധ്യാനകേന്ദ്രം പിആര്‍ഒ തോമസ് ജോസ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജില്ലാ പോലിസ് മേധാവിക്കും ഹൈടൈക് സെല്‍ ഇന്‍സ്‌പെക്ടര്‍ക്കും ധ്യാനകേന്ദ്രം പരാതി നല്‍കിയിട്ടുണ്ട്. 10 വര്‍ഷത്തിലേറെയായി ലോകമെമ്പാടും വചനപ്രഘോഷണം നടത്തിവരുന്ന ഡൊമിനിക് അച്ചനെതിരെയും ധ്യാനകേന്ദ്രത്തിനെതിരെയും സൈബര്‍ ആക്രമണം നടത്തുന്ന വ്യക്തികള്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ കര്‍ശന നിയമനടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. 

Tags:    

Similar News