നാലാം നിലയില്‍ നിന്നും വീണ കുഞ്ഞിനെ അയല്‍വാസികള്‍ രക്ഷിച്ചെങ്കിലും മാതാവിന് കുറ്റപ്പെടുത്തല്‍; യുവതി ജീവനൊടുക്കി

Update: 2024-05-20 06:27 GMT

ചെന്നൈ: ചെന്നൈയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മാതാവ് ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാല്‍ രമ്യ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28 ന് ആണ് സംഭവം നടക്കുന്നത്. തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതോടെ യുവതിക്കെതിരെ വലിയ വിമര്‍ശനവുമായി രംഗത്തെത്തി. മാതാവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതിക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നിരുന്നുവെന്നാണ് പോലിസിന് ലഭിക്കുന്ന വിവരം. ഇതോടെ വിഷാദരോഗത്തിലേക്ക് നീങ്ങി. കുറച്ച് നാളായി രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

രമ്യയും 2 മക്കളും രണ്ടാഴ്ച മുന്‍പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോയി. രമ്യ ഇവര്‍ക്കൊപ്പം പോയിരുന്നില്ല. വിവാഹത്തിന് പോയവര്‍ തിരികെ എത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടത്. വെങ്കിടേഷ് രമ്യ ദമ്പതികള്‍ക്ക് അപകടത്തില്‍ പെട്ട പെണ്‍കുഞ്ഞിനെ കൂടാതെ 5 വയസ്സുള്ള ഒരു മകനുമുണ്ട്. രമ്യയുടെ മൃതദേഹം പോലിസ് നടപടികള്‍ക്ക് ശേഷം മേട്ടുപാളയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News