തസ്മിദ് തംസം ചെന്നൈയിലെത്തിയെന്ന് സ്ഥിരീകരണം; അന്വേഷണം ഊര്‍ജിതം

Update: 2024-08-21 14:31 GMT

കന്യാകുമാരി: തിരുവനന്തപുരത്തിനു സമീപം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ കാണാതായ അസം സ്വദേശിനി തസ്മിദ് തംസം(13) ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. എഗ്‌മോര്‍ ട്രെയിനില്‍ കയറി ചെന്നൈയിലേക്കു പോയ പെണ്‍കുട്ടി മൂന്നുതവണ ട്രെയിനില്‍ കയറിയിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പ്പം മുമ്പ് ട്രെയിനില്‍ കയറുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. രാവിലെ കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ത്തി ചെന്നൈയിലേക്കാണ് അന്വേഷണം നടത്തുന്നത്. നാഗര്‍കോവില്‍ സ്‌റ്റേഷനിലെ സിസിടിവിയില്‍നിന്നാണ് നിര്‍ണായകദൃശ്യങ്ങള്‍ ലഭിച്ചത്. ഇന്നലെ വൈകീട്ട് മൂന്നിന് ട്രെയിനില്‍നിന്ന് സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ ട്രെയിനില്‍ കയറി യാത്ര തുടരുകയായിരുന്നു. കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തസ്മീത് കന്യാകുമാരിയിലും ഇറങ്ങിയെന്ന് കണ്ടെത്തിയിരുന്നു. വെള്ളമെടുത്ത ശേഷം ട്രെയിനില്‍ തിരികെ കയറി. 3.53നാണ് കന്യാകുമാരി സ്‌റ്റേഷനില്‍ എത്തിയത്. ചെന്നൈയിലുള്ള സഹോദരന്റെ അടുത്തേക്കാണോ പോയതെന്ന് വ്യക്തമല്ല. ഹോട്ടലില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ടിരുന്ന സഹോദരന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും പറയപ്പെടുന്നുണ്ട്.

Tags:    

Similar News