ഗസയില്‍ അവയവങ്ങള്‍ മുറിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ: ഡബ്ല്യുഎച്ച്ഒ

Update: 2023-11-08 06:31 GMT

ജനീവ: ഗസയില്‍ അവയവങ്ങള്‍ മുറിച്ചുനീക്കുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഗസയിലെ ജനങ്ങള്‍ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.

വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കില്‍ മാത്രമേ അതിജീവിക്കാന്‍ സാധിക്കൂ. ഭക്ഷണവും മറ്റും എത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. 500 ട്രക്ക് ഭക്ഷ്യവസ്തുക്കളെങ്കിലും വിതരണം ചെയ്യാന്‍ സാധിക്കണം. അതിര്‍ത്തിയില്‍ മാത്രമല്ല, ഫലസ്തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. 16 ആരോഗ്യപ്രവര്‍ത്തകര്‍ ഗസയില്‍ കൊല്ലപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്.

അല്‍ ഷതി അഭയാര്‍ഥി ക്യാംപിലുണ്ടായ ആക്രമണത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ മുഹമ്മദ് അല്‍ അഹെലിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗസയിലുടനീളം ആശുപത്രികളില്‍ അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും ആഴമളക്കുക പ്രയാസകരമാണെന്നും ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ പറഞ്ഞു.

ഗസയിലേക്ക് സഹായവുമായി പോയ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്ന് റെഡ് ക്രോസ് അധികൃതര്‍ അറിയിച്ചു. രണ്ട് ട്രക്കുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഡ്രൈവര്‍ക്ക് പരുക്കേറ്റുവെന്നും റെഡ് ക്രോസ് അറിയിച്ചു. ഗസ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

ഇതിനിടെ, അനിശ്ചിതകാലത്തേക്ക് ഗസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഫലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശം തുടരുന്നതിനിടെയാണ് ഗാസയിലും സമാന നീക്കം നടത്തുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഹമാസ് അല്ല ഗസയുടെ കാര്യം നോക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു.




Tags:    

Similar News