ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്‌സര്‍ പട്ടേല്‍ നയിക്കും

Update: 2025-03-14 06:16 GMT

ന്യൂഡല്‍ഹി: പുതിയ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അക്‌സര്‍ പട്ടേല്‍ നയിക്കും. വെള്ളിയാഴ്ച ക്ലബ്ബ് ഔദ്യോഗികമായി ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഡല്‍ഹി കൂടി ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റന്‍സി ലൈനപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ സീസണിനു പിന്നാലെ ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.

കെ എല്‍ രാഹുലായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡല്‍ഹി ലക്ഷ്യമിട്ടിരുന്ന മറ്റൊരു പേര്. എന്നാല്‍, ബാറ്റിങ്ങില്‍ ശ്രദ്ധകൊടുക്കണമെന്ന് പറഞ്ഞ് രാഹുല്‍ ക്യാപ്റ്റനാകാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഡല്‍ഹി അക്്‌സറിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്.

2019 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ് അക്‌സര്‍. ഇത്തവണത്തെ മെഗാ താരലേലത്തിനു മുമ്പ് 18 കോടിരൂപയ്ക്കാണ് ഡല്‍ഹി അക്‌സറിനെ നിലനിര്‍ത്തിയത്. 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 1653 റണ്‍സും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ 2024 ട്വന്റി-20 ലോകകപ്പ് നേട്ടത്തിലും ഇത്തവണത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരമാണ് അക്‌സര്‍.

ഡല്‍ഹിയെ നയിക്കാന്‍ സാധിക്കുന്നത് വലിയ ബഹുമതിയാണെന്ന് അക്‌സര്‍ പ്രതികരിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ടീം ഉടമകളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും അങ്ങേയറ്റം നന്ദിയറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Similar News