ലോകകപ്പിലെ അഫ്ഗാന്‍ പടയോട്ടം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലില്‍

2014ല്‍ ദക്ഷിണാഫ്രിക്കയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് എയ്ഡന്‍ മാര്‍ക്റാം.

Update: 2024-06-27 05:49 GMT

ട്രിനിഡാഡ്: അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരെ ഒന്‍പതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ചരിത്ര ഫൈനല്‍ ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കയെത്തി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ -ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും.

എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ക്വിന്റന്‍ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ പുറത്തായത്. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോള്‍ഡാകുകയായിരുന്നു. റീസ ഹെന്റിക്‌സും (25 പന്തില്‍ 29) ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്‌റാമും (21 പന്തില്‍ 23) പുറത്താകാതെനിന്നു. 67 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം. മൂന്നോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സനാണു കളിയിലെ താരം.


 ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വീരോചിതമായ പോരാട്ടത്തിനും ഇതോടെ അവസാനമായി. ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് അഫ്ഗാനിസ്ഥാന്‍ ട്രിനിഡാഡില്‍നിന്നു മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയും സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയയെയും തോല്‍പിച്ചാണ് അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലിലേക്കു കുതിച്ചത്. എന്നാല്‍ സെമിയില്‍ ദയനീയനമായ തോല്‍വി വഴങ്ങി. 17 വിക്കറ്റുകളുമായി അഫ്ഗാന്‍ താരം ഫസല്‍ഹഖ് ഫറൂഖി ലോകകപ്പിലെ വിക്കറ്റു വേട്ടക്കാരില്‍ ഒന്നാമതെത്തി. 2014ല്‍ ദക്ഷിണാഫ്രിക്കയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് എയ്ഡന്‍ മാര്‍ക്റാം. സീനിയര്‍ ടീമിനെ ആദ്യമായി ഒരു ലോകകപ്പിന്റെ ഫൈനലിലെത്തിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും മാര്‍ക്‌റാമിന്റെ പേരിലായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 56 റണ്‍സിന് ഓള്‍ഔട്ടായി. രാജ്യാന്തര ക്രിക്കറ്റില്‍ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ഇത്. കഴിഞ്ഞ വര്‍ഷം നടന്ന എസിഎ കപ്പ് സെമി ഫൈനലില്‍ യുഗാണ്ടയ്‌ക്കെതിരെ ബോട്‌സ്വാന 62 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു ഇതുവരെയുള്ള ചെറിയ സ്‌കോര്‍. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ട്വന്റി-20 സ്‌കോര്‍ കൂടിയാണിത്.

ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ അഫ്ഗാന്‍ തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കും മുന്‍പേ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാന്‍, 11.5 ഓവറുകളാണ് ആകെ ബാറ്റു ചെയ്തത്. ആദ്യ ഓവറിലെ അവസാന പന്തില്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തുകയായിരുന്നു.

12 പന്തില്‍ 10 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറ്റു താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല. മൂന്ന് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ പൂജ്യത്തിനു പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി പേസര്‍ മാര്‍കോ ജാന്‍സന്‍, സ്പിന്നര്‍ ടബരെയ്‌സ് ഷംസി എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കഗിസോ റബാദയും ആന്റിച് നോര്‍ട്യയും രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.

Tags:    

Similar News