യൂറോ കപ്പ്; പൊരുതി വീണ് സ്വിസ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്

Update: 2024-07-06 19:04 GMT

ഡുസല്‍ഡോര്‍ഫ്: യൂറോയില്‍ ഒരു അട്ടിമറി പ്രതീക്ഷിച്ച ഇംഗ്ലണ്ട്-സ്വിറ്റ്‌സര്‍ലന്റ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് ജയം. ഷൂട്ടൗട്ടില്‍ 5-3നാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി കോള്‍ പാമര്‍, ജൂഡ് ബെല്ലിങ്ങാം, ബുകായോ സാക്ക, ഇവാന്‍ ടോനി, ട്രെന്റ് അലക്‌സാണ്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫാബിയന്‍ ഷാര്‍, ഷെര്‍ദാന്‍ ഷാക്കിരി, സെക്കി അംദോനി എന്നിവരാണ് സ്വിറ്റ്‌സര്‍ലണ്ടിനായി ഷൂട്ടൗട്ടില്‍ വലകുലുക്കിയത്. ആദ്യ കിക്കെടുത്ത സ്വിസ് താരം അകാന്‍ജിയുടെ ശ്രമം ഇംഗ്ലിഷ് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തട്ടിയകറ്റിയത് നിര്‍ണായകമായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 75ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡാണ് ലീഡെടുത്തത്. എന്നാല്‍ 80ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ട് മറുപടി നല്‍കി.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 14ാം മിനിറ്റില്‍ ഇംഗ്ലിഷ് താരം ഡെക്ലന്‍ റൈസിന്റെ തകര്‍പ്പന്‍ ഗോള്‍ ശ്രമം സ്വിസ് പ്രതിരോധനിര തടഞ്ഞുനിര്‍ത്തി. 25ാം മിനിറ്റിലെ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലിഷ് താരം എസ്ര കൊന്‍സ പ്രതിരോധിച്ചു. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് അഞ്ച് ഷോട്ടുകളും സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടു ഷോട്ടുകളും എടുത്തെങ്കിലും ഓണ്‍ടാര്‍ഗറ്റ് ഒന്നു പോലുമില്ല.

മിഡ്ഫീല്‍ഡര്‍മാര്‍ തിളങ്ങിയപ്പോള്‍ ഇരു ടീമുകളുടെയും സ്‌ട്രൈക്കര്‍മാര്‍ നിറംമങ്ങി. 30ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിങ്ങാമിനെ സ്വിസ് പ്രതിരോധതാരം ഫാബിയന്‍ ഷേര്‍ ഫൗള്‍ ചെയ്തു. സ്വിസ് താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 36ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാമും സാക്കയും ചേര്‍ന്നു നടത്തിയൊരു ഗോള്‍ നീക്കം കൃത്യമായ നിരീക്ഷണത്തിലൂടെ സ്വിസ് ഗോളി സോമര്‍ പിടിച്ചെടുത്തു. 38ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫില്‍ ഫോഡന്റെ പിഴവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കൗണ്ടര്‍. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ സ്‌കോര്‍ 0-0.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജൂഡ് ബെല്ലിങ്ങാം നടത്തിയൊരു മുന്നേറ്റം സ്വിസ് പ്രതിരോധ താരം മാനുവല്‍ അകാന്‍ജി ക്ലിയര്‍ ചെയ്തു. 50ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടെത്തിയത്. സ്വിസ് താരം എംബോളോയുടെ ലോ ഷോട്ട് ഇംഗ്ലിഷ് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് സമ്മര്‍ദങ്ങളില്ലാതെ പിടിച്ചെടുത്തു. 62ാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറും സില്‍വന്‍ വിഡ്മറും സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗ്രൗണ്ടിലെത്തി. പിന്നാലെ സ്വിസ് ബോക്‌സിലേക്ക് ഫില്‍ ഫോഡന്‍ പന്ത് ക്രോസ് ചെയ്തു നല്‍കിയെങ്കിലും ജൂഡ് ബെല്ലിങ്ങാമിന്റെ ഫസ്റ്റ് ടച്ച് സ്വിസ് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിയില്ല. മാനുവല്‍ അകാന്‍ജിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മഞ്ഞ കാര്‍ഡ് കണ്ടു. 74ാം മിനിറ്റില്‍ സ്വിസ് ഗോളെത്തിയതോടെ ഗാലറിയിലെ ചുവപ്പും വെള്ളയും ജഴ്‌സി ധരിച്ചെത്തിയ ആരാധകര്‍ ഇളകി മറിഞ്ഞു.

ഏഴാം നമ്പര്‍ ജഴ്‌സി ധരിച്ച സ്വിസ് സ്‌ട്രൈക്കര്‍ എംബോളോ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. ഇംഗ്ലിഷ് പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പന്തെടുത്ത് എംബോളോ ലക്ഷ്യത്തിലെത്തിച്ചത്. 75ാം മിനിറ്റിലായിരുന്നു സ്വിസ് ഗോളെങ്കില്‍ അഞ്ചു മിനിറ്റിനപ്പുറം ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. ഡെക്ലാന്‍ റൈസിന്റെ അസിസ്റ്റില്‍ ബുക്കായോ സാക്ക ഇംഗ്ലണ്ടിനായി സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു. തുടര്‍ന്നും ഇരു ടീമുകളും നീക്കങ്ങള്‍ നടത്തിയെങ്കിലും വീണ്ടുമൊരു ഗോള്‍ മാത്രം വന്നില്ല.





Tags:    

Similar News