അമിത് ഷാക്കെതിരായ ആരോപണം; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണം

Update: 2024-06-26 09:35 GMT

ലഖ്‌നോ: ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയോട് ജൂലൈ രണ്ടിന് നേരിട്ട് ഹാജരാകാന്‍ എം.പി-എം.എല്‍.എ കോടതി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കാശി പ്രസാദ് ശുക്ല കോടതിയില്‍ ഹാജരായിരുന്നു. അടുത്ത വാദം കേള്‍ക്കുന്ന തീയതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

അമിത് ഷാക്കെതിരായ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ 2018ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയിലാണ് കേസ്.അതേസമയം, അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് ക്രിമിനല്‍ മാനനഷ്ടക്കേസില്‍ റാഞ്ചി വിചാരണ കോടതി രാഹുലിന് സമന്‍സ് അയച്ചിരുന്നു. ബി.ജെ.പി അനുഭാവി നവീന്‍ ഝാ റാഞ്ചി സിവില്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ്. 2018 മാര്‍ച്ച് 18 ന് ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയായി മുദ്രകുത്തി ബി.ജെ.പിക്കെതിരെ രാഹുല്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് നവീന്‍ ഝാ കേസ് കൊടുത്തത്.






Tags:    

Similar News