'ഓന്റെ അച്ഛന് കൊടുത്ത വാക്കുണ്ട്, അത് പാലിക്കണമായിരുന്നു'; വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ലോറി ഉടമ മനാഫ്

Update: 2024-09-25 13:59 GMT

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റz മൃതദേഹഭാഗങ്ങള്‍ ലോറിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ വികാരാധീനനായി ഉടമ മനാഫ്. അര്‍ജുന്റെ ലോറി 70 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ഗംഗാവലി പുഴയുടെ പോയിന്റ് രണ്ടില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. 70 ദിവസം നീണ്ടുനിന്ന തിരച്ചിലില്‍ ലോറി ഉടമ മനാഫ് സ്ഥലത്തു തന്നെ ഉണ്ടായിരുന്നു. തിരച്ചിലിനൊടുക്കം അര്‍ജുനെ കിട്ടും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു മനാഫ്. ജീവനോടെ അര്‍ജുനെ കിട്ടിയില്ലെങ്കിലും അന്ത്യകര്‍മങ്ങള്‍ക്കായി ശരീരഭാഗങ്ങളെങ്കിലും വീട്ടിലെത്തിക്കാനായി എന്നാണ് മനാഫ് പറഞ്ഞത്. അര്‍ജുനെ കണ്ടെത്താനുള്ള തിരിച്ചിലിനിടയില്‍ പലപ്പോഴും പല തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മനാഫിന്. സ്വര്‍ണക്കടത്തിലേക്ക് വരെ നീളുന്നതായിരുന്നു മനാഫിനെതിരേ വന്ന കമന്റുകള്‍. എന്നാല്‍ അവയ്‌ക്കൊന്നും ചെവി കൊടുക്കാതെ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടതെല്ലാം ചെയ്തു കൊടുക്കുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു അദ്ദേഹം. 'എനിക്കുറപ്പായിരുന്നു, ലോറിക്കുള്ളില്‍ അവന്‍ ഉണ്ടാവുമെന്ന്. ഇപ്പൊ എന്തായി. ഒടുക്കം ഓനെ കിട്ടീലേ, പക്ഷേ ജീവനോടെ ഓനെ ഓന്റെ കുടുംബത്തിന് തിരിച്ചുകൊടുക്കാനായില്ല. ഓന്റെ അച്ഛന് കൊടുത്ത വാക്കുണ്ട്, അത് പാലിക്കണമായിരുന്നു-മുറിഞ്ഞടര്‍ന്ന വാക്കുകള്‍ മനാഫ് പൂര്‍ത്തിയാക്കി. ലോറിയുടെ കാബിനില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതാണെന്നു തന്നെയാണ് നിഗമനം. നിലവില്‍ മൃതദേഹഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Tags:    

Similar News