*ലക്ഷദ്വീപിൽ ജയിച്ചുകയറി കോൺഗ്രസ്*

ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സിറ്റിങ് എം പി മൊഹമ്മദ് ഫൈസൽ പിപിയെയാണ് 3210 വോട്ടുകൾക്ക് ഹംദുല്ല സെയ്‌ദ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണയും എൻസിപി സ്ഥാനാർഥിയായിരുന്നു ദ്വീപിൽ നിന്ന് ജയിച്ചത്. ലക്ഷദ്വീപിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.

Update: 2024-06-04 07:59 GMT
കവരത്തി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സെയ്‌ദ് എൻസിപിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സിറ്റിങ് എം പി മൊഹമ്മദ് ഫൈസൽ പിപിയെയാണ് 3210 വോട്ടുകൾക്ക് ഹംദുല്ല സെയ്‌ദ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണയും എൻസിപി സ്ഥാനാർഥിയായിരുന്നു ദ്വീപിൽ നിന്ന് ജയിച്ചത്. ലക്ഷദ്വീപിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.


ആകെ 48468 വോട്ടർമാർ മാത്രമുണ്ടായിരുന്ന ലക്ഷദ്വീപിൽ ആറ് റൗണ്ടുകളായിട്ടായിരുന്നു വോട്ടെണ്ണിയത്. ആദ്യ റൗണ്ട് മുതൽ ലീഡ് നിലനിർത്തിപ്പോന്ന ഹംദുല്ല സെയ്‌ദ് 3210 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കുകയായിരുന്നു. ഏറെക്കാലം ലക്ഷദ്വീപ് എംപിയും ലോക്‌സഭ ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന പിഎം സെയ്‌ദിൻറെ മകനായ ഹംദുല്ല സെയ്‌ദ് 2009ൽ ലക്ഷദ്വീപിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹംദുല്ല സെയ്‌ദിന് ഇത് മധുര പ്രതികാരം കൂടിയാണ്. 2019 ൽ വെറും 823 വോട്ടുകൾക്ക് പരാജയം വഴങ്ങിയ കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സെയ്‌ദ് 2014ൽ 1535 വോട്ടുകൾക്ക് മൊഹമ്മദ് ഫൈസലിനോട് പരാജയപ്പെടുകയായിരുന്നു. എൻസിപിയിലെ പിളർപ്പിനെത്തുടർന്ന് ശരദ് പവാർ വിഭാഗത്തിനൊപ്പം നിന്ന മൊഹമ്മദ് ഫൈസലിന് പാർട്ടി ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് ലഭിച്ചിരുന്നില്ല.

എൻസിപി അജിത് പവാർ വിഭാഗത്തിനായിരുന്നു ക്ലോക്ക് ചിഹ്നം ലഭിച്ചത്. എൻസിപിയിലെ പിളർപ്പ് ദ്വീപിൽ ഇത്തവണ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പുകളിലുണ്ടായിരുന്നു. എൻസിപി അജിത് പവാർ വിഭാഗത്തിനായിരുന്നു ബിജെപി പിന്തുണ. ലക്ഷദ്വീപിൽ അറിയപ്പെടുന്ന മത പണ്ഡിതനും സുന്നി സംഘടന നേതാവും ജാംഇയത്ത് ശുബനുസുന്നിയ സംഘടനയുടെ സ്ഥാപക നേതാവും കടമത്ത് ദ്വീപിലെ ഇമാമും മദ്രസ അധ്യാപകനുമൊക്കെയായ യൂസഫ് ടി പിയെ രംഗത്തിറക്കിയിട്ടും എൻസിപി അജിത് പവാർ വിഭാഗത്തിന് ദ്വീപ് ജനതയിൽ ചലനമുണ്ടാക്കാനായില്ല.




Tags:    

Similar News