പ്രകൃതിവിരുദ്ധ പീഡന കേസില്‍ സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

Update: 2024-07-10 11:23 GMT

ഹാസന്‍: കര്‍ണാടക എംഎല്‍സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി കോടതി. സൂരജ് ഏറെ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനക്കേസിലാണ് സൂരജ് അറസ്റ്റിലായത്.

അര്‍ക്കല്‍ഗുഡ് സ്വദേശിയായ 27കാരന്റെ പരാതിയില്‍ ഐപിസി 377, 342, 506, 34 വകുപ്പുകള്‍ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തത്. സൂരജിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ജെഡി (എസ്) പ്രവര്‍ത്തകനായ പരാതിക്കാരന്‍ സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.

ജൂണ്‍ 16ന് ഹൊളെനരസിപൂരിലെ സൂരജിന്റെ ഫാം ഹൗസില്‍വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സൂരജിന്റെ അടുത്ത അനുയായി ആയ മറ്റൊരു ജെഡി (എസ്) പ്രവര്‍ത്തകനും പീഡനാരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ പരാതിയിലും കേസെടുത്തിട്ടുണ്ട്.

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ്. ഹൊളെനരസിപൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ മകനും ജെഡി (എസ്) അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ പൗത്രനുമാണ്.




Tags:    

Similar News