കൊവിഡ്: ഇന്നും നാളെയുമായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന

രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന.

Update: 2021-04-16 01:02 GMT
കൊവിഡ്: ഇന്നും നാളെയുമായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന

തിരുവനന്തപുരം: കൊവിഡ് അതി തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് കൂട്ട കൊവിഡ് പരിശോധനയ്ക്ക് തുടക്കം.രണ്ടരലക്ഷം പേരെ ഇന്നും നാളെയുമായി പരിശോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തുക.

രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന.

കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകള്‍, ഹോട്ടലുകള്‍, വിതരണ ശൃംഖലയിലെ തൊഴിലാളികള്‍, കൊവിഡ് വാക്‌സീന്‍ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപഴകുന്ന മേഖലകളിലെ ഹൈ റിസ്‌ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഒപികളിലെത്തുന്നവര്‍, കിടത്തി ചികില്‍സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരിലും പരിശോധന നടത്തും.

ഏറ്റവും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത് രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയവര്‍, രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന ഉണ്ടാകില്ല. അതേസമയം, സംസ്ഥാനത്തെ വാക്‌സീന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്‌സീന്‍ കേരളത്തിലെത്തും. കൊവിഷീല്‍ഡ് വാക്‌സിനാണ് എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്‌സിനെത്തുക. ഇതോടെ നിര്‍ത്തിവച്ച പല ക്യാംപുകളും നാളെ മുതല്‍ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍.


Tags:    

Similar News