ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത് മുസ് ലിംകള്‍ക്കെതിരേ വ്യാജ പരാതി; യുപിയില്‍ പൂജാരി അറസ്റ്റില്‍

Update: 2024-07-18 10:29 GMT

ലഖ്‌നോ: ക്ഷേത്രത്തിലെ ഗണേശവിഗ്രഹം തകര്‍ത്ത് മുസ് ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള പൂജാരിയുടെ ശ്രമം പാളി. കേസന്വേഷിച്ച പോലിസ് സംഘം പൂജാരിയെ തന്നെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ നഗര്‍ ക്ഷേത്രത്തിലെ ഗണേശവിഗ്രഹം തകര്‍ത്ത ശേഷം ഇവിടുത്തെ പൂജാരിയായ തോലിഹവാ നിവാസി ക്രിചറാം സമീപത്തെ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മുസ് ലിം യുവാക്കളായ മന്നാനും സോനുവുമാണ് വിഗ്രഹം തകര്‍ത്തതെന്നും ഇവിടെ പൂജയും കീര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് സംഘം അന്വേഷണം നടത്തുന്നതിനിടെ പൂജാരിയെ ചോദ്യം ചെയ്തപ്പോഴാണ് വിഗ്രഹം തകര്‍ത്തത് ക്രിച റാം തന്നെയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ക്രിചാറാമിനെ പോലിസ് അറ്‌സ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വിഗ്രഹം തകര്‍ത്തത് താനാണെന്ന് പൂജാരി സമ്മതിച്ചതായി പോലിസ് അറിയിച്ചു.

Tags:    

Similar News