26/11 സംഭവത്തിന് ശേഷം ഇന്ത്യ ശ്രദ്ധേയമായ സംയമനം പാലിച്ചു: അമിതാഭ് ബച്ചന്‍

ഇന്ത്യയുടെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും കൊള്ളക്കൊടുക്കലുകളുടെ ഊഷ്മളമായ ചരിത്രത്തിനും യാതൊരു കോട്ടവും വരുത്താന്‍ അത്തരം ആക്രമണങ്ങള്‍ക്ക് സാധിച്ചിട്ടില്ല

Update: 2021-11-26 18:41 GMT
26/11 സംഭവത്തിന് ശേഷം ഇന്ത്യ ശ്രദ്ധേയമായ സംയമനം പാലിച്ചു: അമിതാഭ് ബച്ചന്‍

മുംബൈ: ഇന്ത്യയെ പിടിച്ച് കുലുക്കിയ 26/11 സംഭവത്തെതുടര്‍ന്ന് ഇന്ത്യ ശ്രദ്ധേയമായ സംയമനം പാലിച്ചതുകൊണ്ടാണ് രാജ്യത്തെ സമാധാന ജീവിതത്തിന് പ്രതിസന്ധി നേരിടാതെ സുരക്ഷിതമായി നിലനിന്നതെന്ന് പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന സായുധ ആക്രമണം വരുത്തിവച്ച പ്രക്ഷുബ്ധത ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 26/11 ആക്രമണത്തിന്റെ 13ാം വാര്‍ഷികത്തില്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അനുസ്മരണ കുറിപ്പിലാണ് ബച്ചന്‍ ഇങ്ങനെ കുറിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണ പരമ്പരയില്‍ 166 വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. 0 സായുധ അക്രമകാരികളും സംഭവത്തില്‍ കൊല്ലപ്പെട്ടു. 60 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുംബൈ നഗരത്തെ വിറപ്പിച്ച ആക്രമണത്തെ ഒതുക്കാന്‍ പോലിസിനും അര്‍ദ്ധ സൈനിക വിഭാഗത്തിനും സാധിച്ചത്.

 ഇന്ത്യയുടെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും കൊള്ളക്കൊടുക്കലുകളുടെ ഊഷ്മളമായ ചരിത്രത്തിനും യാതൊരു കോട്ടവും വരുത്താന്‍ അത്തരം ആക്രമണങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യ ശ്രദ്ധേയമായ സംയമനവും ശാന്തതയും കൈക്കൊണ്ടത് കൊണ്ടാണ് രാജ്യത്തിനകത്തും അയല്‍ രാജ്യത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ പോയത്. ബച്ചന്‍ പറഞ്ഞു. ഐഎസ്‌ഐയുടെയും ഡോവിഡ് ഹെഡ്‌ലിയുടെയും പാക് പൗരനായ അജ്മല്‍ കസബിന്റെയും പങ്ക് വ്യക്തമായിട്ടും സൈനികമായ ഒരു പ്രത്യാക്രമണത്തിന് ഇന്ത്യ മുതിരാതിരുന്നത് അവധാനപൂര്‍വ്വമായ നിലപാട് കൊണ്ടായിരുന്നു. അത് ദൗര്‍ബല്ല്യമായി കണക്കാക്കരുത്. അമിതാബ് ബച്ചന്‍ ഓര്‍മ്മപ്പെടുത്തി. നമുക്കിടയില്‍ തന്നെ സംശയങ്ങളും ഭീതിയും കുത്തിനിറക്കാന്‍ പര്യാപ്തമായ സാഹചര്യമാണ് 26/11 സംഭത്തിന് ശേഷം ഉരുത്തിരിഞ്ഞുവന്നത്. ലേഖനത്തില്‍ ബച്ചന്‍ എഴുതുന്നു. നമ്മെ ഭീതിപ്പെടുത്തുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. 13 വര്‍ഷമായിട്ടും മായാത്ത ഓര്‍മകളായി അത് നമ്മിലുണ്ട്. അതിര്‍ത്തി കടന്നുള്ള സ്‌നേഹത്തിന്റെ വര്‍ത്തമാനം പറയുന്ന 'ബജ് രങ്കി ഭായി ജാന്‍'പോലുള്ള സിനിമകളിലൂടെ നല്ല സന്ദേശം നല്‍ക്കാന്‍ നമുക്കായി എന്നും ബിഗ് ബി പറഞ്ഞു.

Tags:    

Similar News