മിച്ചഭൂമി കേസ്: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ലാന്റ് ബോര്‍ഡ് റിപോര്‍ട്ട്

Update: 2023-09-07 14:11 GMT

താമരശ്ശേരി: മിച്ചഭൂമി കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരേ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് റിപോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാന് വേണ്ടി അന്‍വര്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്റ് ബോര്‍ഡ് ഓതറൈസ്ഡ് ഓഫിസര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ണര്‍ഷിപ് ഫേം പാര്‍ട്ണര്‍ഷിപ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയതുതന്നെ ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിങിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്റ് ബോര്‍ഡ് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെ വി ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.

Tags:    

Similar News