ബജറ്റിനെതിരെ ഉരുള്‍പൊട്ടല്‍ ബാധിതര്‍; മുണ്ടക്കൈ ഇന്ത്യയിലല്ലേ?

Update: 2025-02-01 12:08 GMT
ബജറ്റിനെതിരെ ഉരുള്‍പൊട്ടല്‍ ബാധിതര്‍; മുണ്ടക്കൈ ഇന്ത്യയിലല്ലേ?

വയനാട് : കേന്ദ്ര ബജറ്റില്‍ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു.

ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതില്‍ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നില്‍ വച്ചത്. വയനാട്, വിഴിഞ്ഞം തുറമുഖം അടക്കം കേന്ദ്രത്തിന്റെ കാര്യമായ സഹായം വേണ്ട മേഖലകള്‍ കൂടി കണക്കിലെടുത്താണ് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. അക്കാര്യങ്ങളിലൊന്നും പരാമര്‍ശം പോലുമില്ല. കേരളത്തോടുള്ള രാഷ്ട്രീയമായ എതിര്‍പ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ് ബജറ്റ്.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവുമടക്കം വയനാട് ദുരന്തമേഖല സന്ദര്‍ശിച്ചതാണ്. ഇവര്‍ക്കെല്ലാം നൂറ് ശതമാനം ബോധ്യപ്പെട്ടകാര്യമാണ് അവിടുത്തെ ജനത അനുഭവിച്ച ദുരിതവും പുനരധിവാസത്തിന് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന യാഥാര്‍ഥ്യവും. വയനാടിനോട് കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈക്കോടതി അടക്കം ചൂണ്ടിക്കാണിച്ചതാണ്. ബിജെപി ഒഴികെ കേരളത്തിലെ എംപിമാര്‍ ഒന്നടങ്കം കേരളത്തിന്റെ ആവശ്യത്തിനായും പ്രത്യേകിച്ച് വയനാട് സഹായത്തിനായും സമ്മര്‍ദം ചെലുത്തിയതുമാണ്. അവയൊന്നും പരിഗണിക്കാന്‍ പോലും തയ്യാറായില്ല.




Tags:    

Similar News