സ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മുസ് ലിംകള്‍; യൂത്ത്‌ലീഗ് പരാതിയില്‍ കെ ടി ജലീലിനെതിരേ അന്വേഷണം

Update: 2024-10-09 10:29 GMT

മലപ്പുറം: സ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മുസ് ലിംകളാണെന്നും ഇത് കുറ്റകൃത്യമാണെന്ന് മതപണ്ഡിതര്‍ ഫത് വ പുറപ്പെടുവിക്കണമെന്നുമുള്ള പ്രസ്താവനയില്‍ യൂത്ത്‌ലീഗ് നല്‍കിയ പരാതിയില്‍ കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണം. മുസ് ലിം യൂത്ത്‌ലീഗ് നേതാവ് യു എ റസാഖ് നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ഡിവൈ.എസ്.പി ടിഎസ് സിനോജിനാണ് അന്വേഷണച്ചുമതല.

    ഒരു സമുദായത്തെയും നാടിനെയും മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രസ്താവന ഇറക്കിയ കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു എ റസാഖ് കഴിഞ്ഞ ദിവസമാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. സ്വര്‍ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാവുന്നവരില്‍ 99 ശതമാനവും മുസ്്‌ലിംകളാണെന്നും മത പണ്ഡിതന്‍ ഹജ്ജ് കഴിഞ്ഞുമടങ്ങുമ്പോള്‍ സ്വര്‍ണം കടത്തി പിടിക്കപ്പെട്ടെന്നുമായിരുന്നു ജലീലിന്റെ പരാമര്‍ശങ്ങള്‍. ഒരു നാടിനെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്നും മത സ്പര്‍ധയുണ്ടാക്കി മലപ്പുറത്തെ കലാപ സംഘര്‍ഷഭൂമിയാക്കുക, ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുക, ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, വ്യാജ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ ജലീല്‍ നടത്തിയ പ്രസ്താവനെക്കെതിരേ കലാപാഹ്വാനത്തിനും വ്യാജ പ്രചാരണത്തിനും കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News