നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും

Update: 2024-06-25 15:28 GMT

കൊച്ചി: എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതേത്തുടര്‍ന്ന് 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞു. സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. അദ്ദേഹത്തെ ഉടന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ആക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനലിന്റെ ഭാഗമായി നിന്ന് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് തീരുമാനമെന്നും എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.

    കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2011ല്‍ റിപോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016ല്‍ മാധ്യമപ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും മുസ്‌ലിം ലീഗിന്റെ കെ എം ഷാജിയോട് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരികെയെത്തുകയായിരുന്നു.

Tags:    

Similar News