ക്രിസ്ത്യാനിയെ വിവാഹം കഴിച്ച നാടാര്‍ യുവതിയുടെ ജാതി സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് വിഎച്ച്പി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

Update: 2025-02-06 17:02 GMT
ക്രിസ്ത്യാനിയെ വിവാഹം കഴിച്ച നാടാര്‍ യുവതിയുടെ ജാതി സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് വിഎച്ച്പി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ക്രിസ്ത്യന്‍ സമുദായ അംഗത്തെ വിവാഹം കഴിച്ച ഹിന്ദു നാടാര്‍ വിഭാഗത്തിലെ സ്ത്രീ നാടാര്‍ ജാതിയില്‍ തന്നെ തുടരുമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരേ സംഘപരിവാര സംഘടനയായ വിശ്വ ഹിന്ദുപരിഷത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തിരുവനന്തപുരത്തെ ഒരു കോടതിയില്‍ ജോലി ചെയ്യുന്ന യുവതിക്കെതിരേ വിഎച്ച്പി നല്‍കിയ അപ്പീലാണ് ചീഫ്ജസ്റ്റിസ് നിതിന്‍ ജംദാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയിരിക്കുന്നത്.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതി നാടാര്‍ സമുദായ അംഗമാണെന്ന സര്‍ട്ടിഫിക്കറ്റ് 2006ല്‍ അധികൃതര്‍ നല്‍കിയിരുന്നു. പിന്നീട് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് പിഎസ്‌സി വഴി ജോലി ലഭിച്ചു. വിവിധ ഹിന്ദുത്വ സംഘടനകളുടെ പരാതി പരിഗണിച്ച് 2012ല്‍ ജില്ലാ കലക്ടര്‍ ഈ സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് 2013ല്‍ യുവതി ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ വിഎച്ച്പിയും കക്ഷിചേര്‍ന്നു. 2019ല്‍ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ബെഞ്ച് യുവതിക്ക് അനുകൂലമായി വിധിച്ചു. ക്രിസ്ത്യാനിയെ വിവാഹം കഴിച്ചാലും ജാതിയില്‍ മാറ്റമുണ്ടാവില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

ഇതിനെ ചോദ്യം ചെയ്ത് വിഎച്ച്പി നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സര്‍ക്കാരും ഒരു യുവതിയും തമ്മിലുള്ള സര്‍വീസ് കേസില്‍ വിഎച്ച്പിക്ക് എന്താണെന്ന് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ പോലും അപ്പീല്‍ നല്‍കാത്ത കേസില്‍ എന്തിനാണ് വിഎച്ചപി വന്നിരിക്കുന്നതെന്നും കോടതി ചോദിച്ചു.

Tags:    

Similar News