പോലിസ് 'പ്രമുഖ്മാര്‍' തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും'; അന്‍വറിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും കെ ടി ജലീല്‍

Update: 2024-09-04 08:41 GMT

മലപ്പുറം: മരംമുറി, ആര്‍എസ്എസ് ബന്ധം, സ്വര്‍ണക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കിടെ പോലിസ് ഉന്നതര്‍ക്കെതിരേ ഒളിയമ്പുമായി തവനൂര്‍ എംഎല്‍എ ഡോ. കെ ടി ജലീല്‍. പി വി അന്‍വറിനെ പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുമാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരിറ്റുദയപോലും അര്‍ഹിക്കാത്ത പോലിസ് 'പ്രമുഖ്മാര്‍' തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും ചുമരുകള്‍ക്ക് ജീവനുള്ള കാലമാണിതെന്നും ജലീല്‍ കുറിച്ചു. ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ എന്ന തലക്കെട്ടോടെ പി വി അന്‍വറിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കെ ടി ജലീലിന്റെ കുറിപ്പ്.

    എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആര്‍ക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാവാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലിസ് ഓഫിസര്‍മാരെ അവരുടെ കൈയിലിരിപ്പിന്റെ 'ഗുണം' കൊണ്ട്, സര്‍വീസില്‍ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികള്‍ ആ ധീരസഖാവില്‍ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ടെന്നും പുകഴ്ത്തുന്നുണ്ട്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!

വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്‍മാര്‍ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അര്‍ഹിക്കാത്ത പോലിസ് 'പ്രമുഖ്മാര്‍' തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവില്‍ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകള്‍ക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകള്‍ക്ക് ജീവനുള്ള കാലമാണിത്. 'ദൈവത്തിന്റെ കണ്ണുകള്‍' എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ ഏത് കടലില്‍ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവര്‍ത്തകരുടെ ഒളികാമറകള്‍. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആര്‍ക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാവാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലിസ് ഓഫിസര്‍മാരെ അവരുടെ കൈയിലിരിപ്പിന്റെ 'ഗുണം' കൊണ്ട്, സര്‍വീസില്‍ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികള്‍ ആ ധീരസഖാവില്‍ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കല്‍പ്പിക കഥകള്‍ മെനയുന്നവര്‍ നിരാശപ്പെടും. പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെ. അതല്ലെങ്കില്‍ കോടതിയെ സമീപിക്കട്ടെ. അപ്പോള്‍ കാണാം സംഘികള്‍ കലക്കിയാല്‍ കലങ്ങാത്ത 'തൃശൂര്‍ പൂരം'.



Full View

Tags:    

Similar News