സര്‍ക്കാരിന്റെ അംഗീകാരം വേണ്ടെന്ന് വച്ച് ഉത്തര്‍പ്രദേശിലെ മദ്‌റസകള്‍

Update: 2025-04-22 01:33 GMT
സര്‍ക്കാരിന്റെ അംഗീകാരം വേണ്ടെന്ന് വച്ച് ഉത്തര്‍പ്രദേശിലെ മദ്‌റസകള്‍

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ 12 മ്ദറസകള്‍ സര്‍ക്കാരിന്റെ അംഗീകാരം വേണ്ടെന്ന് തീരുമാനിച്ചു. നിരന്തരമായ പീഡനവും നിരീക്ഷണവും നിസഹകരണവും താങ്ങാനാവാതെയാണ് തീരുമാനം. മദ്‌റസകളില്‍ നിരന്തരമായി സര്‍ക്കാര്‍ ഇടപെടുകയാണെന്ന് കാണ്‍പൂരില്‍ മദ്‌റസ നടത്തുന്ന മൗലാനാ താരിഖ് ഖാസിമി പറഞ്ഞു. ''എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിരന്തരമായ ഇടപെടലുകള്‍, എല്ലാ ദിവസവും പുതിയ നിയമങ്ങള്‍ എന്നിവയാണ് നടക്കുന്നത്. അന്തസോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അംഗീകാരം എന്തിനാണ് ?''-മൗലാന താരിഖ് ഖാസിമി ചോദിച്ചു.

ഒന്നു മുതല്‍ മൂന്നു വരെയുള്ള എന്‍സിആര്‍ടി പാഠപുസ്തകങ്ങളും എഐ സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തി മദ്‌റസ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, മദ്‌റസ നടത്തുന്നവര്‍ ഈ പ്രചാരണം തള്ളുകയാണ്.

മദ്‌റസകള്‍ ആധുനികവല്‍ക്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ഉന്നാവിലെ മൗലാനാ ഫയാസ് അഹമ്മദ് ചൂണ്ടിക്കാട്ടി. ''മദ്‌റസകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നില്ല, അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നില്ല. ഒരു രൂപ പോലും നല്‍കാതെ മദ്‌റസകളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ഇത് പരിഷ്‌കരണമല്ല, ഭീഷണിയാണ്.''-മൗലാന ഫയാസ് അഹമ്മദ് പറഞ്ഞു.

സര്‍ക്കാരിന്റെ ആധുനികവല്‍ക്കരണ പദ്ധതികള്‍ കടലാസില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. മദ്‌റസകള്‍ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിട്ടും അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ പരിശീലനം, പാഠ്യപദ്ധതിയുടെ പുതുക്കല്‍ എന്നിവയില്‍ കൃത്യമായ പിന്തുണ നല്‍കുന്നില്ല. അതേസമയം, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങള്‍ യുഡിഐഎസ്ഇ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

സുതാര്യതക്കെന്ന പേരില്‍ കൊണ്ടുവന്ന ചട്ടം മദ്‌റസ നടത്തുന്നവരെ ഉപദ്രവിക്കാനുള്ളതാണെന്ന് കാണ്‍പൂരിലെ ദേഹത്തിലെ മുഫ്തി സമീറുദ്ദീന്‍ പറഞ്ഞു. ''സുതാര്യതയെന്ന പേരില്‍ മദ്‌റസകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് അവര്‍. ഡിജിറ്റലായ ഇത്രയും കാര്യങ്ങള്‍ ചെയ്യാനുള്ള ജീവനക്കാരോ സാമ്പത്തിക ശേഷിയോ മദ്‌റസകള്‍ക്കില്ല. അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ അംഗീകാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥ മേധാവിത്തം വഴി അവര്‍ നമ്മുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നുപറയണം.''''-മുഫ്തി സമീറുദ്ദീന്‍ വിശദീകരിച്ചു.

ഇത്തരം പീഡനങ്ങളും പരിശോധനകളും അടച്ചുപൂട്ടല്‍ ഭീഷണിയും ഒഴിവാക്കാന്‍ പല മദ്‌റസകളും സര്‍ക്കാരിന്റെ അംഗീകാരം വേണ്ടെന്നു വയ്ക്കുകയാണ്. '' ഇത്തരം അന്യായമായ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ്. ''-ഒരു മദ്‌റസ അധ്യാപകന്‍ പറഞ്ഞു.

''മദ്‌റസകള്‍ക്ക് സഹായം നല്‍കണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. പകരം മദ്‌റസകളുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.''-ബറെയ്‌ലിയില്‍ മദ്‌റസ നടത്തുന്ന മൗലാന ഫര്‍ഹാന്‍ ഖാന്‍ പറഞ്ഞു. നിയമപരമായി ഒന്നും ചെയ്യാതെ തന്നെ മദ്‌റസകളെ ഭരണസംവിധാനത്തില്‍ നിന്ന് പുറത്താക്കുന്ന രീതിയാണിതെന്നും ഫര്‍ഹാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

''അവര്‍ ഞങ്ങളെ കുറ്റവാളികളെപ്പോലെയാണ് കാണുന്നത്''-ലഖ്‌നോ മദ്‌റസയിലെ മുതിര്‍ന്ന ഉര്‍ദു അധ്യാപകനായ അസ്‌ലം ഉസ്മാനി പറഞ്ഞു. ''സര്‍ക്കാരിന്റെ കടുത്ത ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ മദ്‌റസകളെ തീവ്രവാദത്തിന്റെ കേന്ദ്രമെന്നോ കാലഹരണപ്പെട്ടവരെന്നോ മുദ്രകുത്തും. ഇത് മുസ്‌ലിം സമുദായത്തെ സ്വഭാവഹത്യ ചെയ്യുന്ന നടപടിയാണ്.''-അദ്ദേഹം വിശദീകരിച്ചു.

Similar News