Latest News

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കും; 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെടും

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കും;  44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെടും
X

ന്യൂഡല്‍ഹി: നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്തു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവില്‍ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.

ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ 720ല്‍ 720 മാര്‍ക്കും നേടി ഒന്നാം സ്ഥാനത്തെത്തി. പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്ടമായ സമയത്തിന് പകരമായി ഗ്രേസ് മാര്‍ക്ക് ലഭിച്ചതോടെയാണ് ആറ് പേര്‍ ഒന്നാമതെത്തിയത്. അതിനുപുറമെ ഫിസിക്‌സിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. എന്‍സിഇആര്‍ടിയുടെ ടെക്സ്റ്റ് ബുക്കിലുണ്ടായിരുന്ന ഉത്തരമല്ല എന്‍ടിഎ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ ഉണ്ടായിരുന്നത്. പരാതി ഉയര്‍ന്നതോടെ എന്‍ടിഎ നല്‍കിയ ഗ്രേസ് മാര്‍ക്ക് പ്രകാരം 44 പേര്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ ശരിയുത്തരം ഒന്നേയുള്ളൂവെന്നും മറ്റേതെങ്കിലും ഉത്തരത്തിന് മാര്‍ക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനര്‍ത്ഥം ഈ 44 പേരുടെ മാര്‍ക്ക് 720ല്‍ 715 ആകും. നേരത്തെയുള്ള റാങ്ക് ലിസ്റ്റ് പ്രകാരം 720 ല്‍ 716 മാര്‍ക്ക് നേടിയ 70 പേരുണ്ട്. ഗ്രേസ് മാര്‍ക്ക് നഷ്ടമായ 44 പേരുടെ റാങ്ക് ഇവര്‍ക്ക് പിന്നിലാകും.

നീറ്റ് യുജിയില്‍ പുനഃപരീക്ഷ വേണ്ടെന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രിം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച ജാര്‍ഖണ്ഡിലും പട്‌നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണങ്ങള്‍ അന്തിമ ഘട്ടത്തിലല്ല. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

സുപ്രിം കോടതി ഉത്തരവിന് പിന്നാലെ, അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. സുപ്രിം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണന രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കാണെന്ന് തങ്ങള്‍ ആദ്യം മുതല്‍ പറഞ്ഞിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് സുപ്രിം കോടതിയില്‍ തെളിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it