എസ് ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Update: 2024-07-04 16:14 GMT

കൊച്ചി: തുടര്‍ച്ചയായി യോഗങ്ങളില്‍ ഹാജരാവുന്നില്ലെന്ന് ആരോപിച്ച് എസ്ഡിപിഐ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തംഗം എസ് സുല്‍ഫിക്കറിനെതിരായ നടപടിയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി അയോഗ്യനാക്കുകയും ഇത് ശരിവച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുമാണ് ഹൈക്കോടതി നിരുപാധികം റദ്ദാക്കിയത്. മൂന്ന് പഞ്ചായത്ത് ഭരണസമിതി യോഗങ്ങളില്‍ പങ്കെടുത്തില്ലെന്നു പറഞ്ഞായിരുന്നു സുല്‍ഫിക്കറിനെ പുറത്താക്കിയത്. പഞ്ചായത്ത് നടപടി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ സുല്‍ഫിക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

    കള്ളക്കേസില്‍ പോലിസ് നടപടിക്കിരയായതിനാല്‍ ശാരീരികവും മാനസികവുമായ കാരണങ്ങളാല്‍ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മൂന്ന് മാസത്തേക്ക് അവധി വേണമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടും ഇതൊന്നും വകവയ്ക്കാതെയാണ് അയോഗ്യനാക്കിയത്. ഇത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് സുല്‍ഫിക്കര്‍ നല്‍കിയ ഹരജിയും തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, തിരഞ്ഞെടുപ്പ് കേസില്‍ അന്തിമവിധി വരുന്നത് വരെ വാര്‍ഡിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്‍മേല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും കഴിഞ്ഞ ഒന്നര വര്‍ഷമായി പഞ്ചായത്ത് അംഗമായി തുടരുന്നതിനിടെയാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. എസ് സുല്‍ഫിക്കറിന് വേണ്ടി അഭിഭാഷകരായ എസ് ഷാനവാസ് ഖാന്‍, എസ് ഇന്ദു, കലാ ജി നമ്പ്യാര്‍ എന്നിവര്‍ ഹാജരായി.

Tags:    

Similar News