കെ ഫോണ്‍ കരാറില്‍ സിബിഐ അന്വേഷണം; വി ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി

പദ്ധതിയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് നിരീക്ഷിച്ചാണ് നടപടി.

Update: 2024-09-13 10:52 GMT

തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ ഇടപാടില്‍ ക്രമക്കേട് ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പദ്ധതിയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കെ ഫോണ്‍ കരാറില്‍ വന്‍ അഴിമതി നടന്നെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിഎജി റിപോര്‍ട്ട് വന്ന ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി.

    നേരത്തേ ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതിപക്ഷനേതാവിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജിയിലെ പൊതുതാല്‍പര്യം എന്താണെന്നും എല്ലാറ്റിനും കോടതിയെ ഉപയോഗിക്കുന്നത് എന്തിനാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. 2018ലെ കരാര്‍ ഇപ്പോള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ടെണ്ടര്‍ തുകയേക്കാള്‍ 10 ശതമാനത്തിലധികം തുക വര്‍ധിപ്പിച്ച് നല്‍കാന്‍ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വര്‍ധിപ്പിച്ചാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം. കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നും വാദിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന് ടെന്റര്‍ നടപടികള്‍ തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Tags:    

Similar News