ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; അസമില്‍ മരണസംഖ്യ 79 ആയി

Update: 2024-07-10 10:22 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. യുപിയിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. അസമില്‍ പ്രളയത്തില്‍ 79 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലുണ്ടായി. റെയില്‍വേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.

വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26 ജില്ലകളില്‍ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അസമില്‍ 7 പേര്‍ കൂടി മരിച്ചു. ഇതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. 18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്.

ഉത്തരാഖണ്ഡിലെ ചമോലിയിലെ ബദരീനാഥ് ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു.ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിരവധി ഗ്രാമങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.അതിനിടെ കനത്ത മഴയെ തുടര്‍ന്ന് ഗോവയിലെ കാര്‍വാറിന് സമീപം റെയില്‍വേ തുരങ്കത്തില്‍ വെള്ളം കയറി.  തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴി തിരിച്ചുവിട്ടു .കേരളത്തിലെക്ക് അടക്കമുള്ള നിരവധി ട്രെയിനുകളാണ് വഴി തിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തത്.

Tags:    

Similar News