പൊന്നാനി പീഡനം: എസ്പി സുജിത് ദാസ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണം

എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ്, കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശം.

Update: 2024-10-24 13:04 GMT

മലപ്പുറം: പൊന്നാനി പീഡന ആരോപണത്തില്‍ എസ്പിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ്, കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശം.

പീഡനമാരോപിച്ച് 2022ല്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാരോപിച്ച് യുവതി നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്നാണ് മലപ്പുറം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, പീഡനപരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യാത്ത നടപടി ഗുരുതരമായ കൃത്യവിലോപമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഉചിതമായ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയത്.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് 2022ല്‍ പൊന്നാനി സ്‌റ്റേഷനില്‍ എത്തിയ യുവതിയെ പലയിടങ്ങളില്‍ വെച്ചായി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി പറയുന്നത്.

Tags:    

Similar News