മഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം ഈദ് പെരുന്നാൾ തലേന്ന്

Update: 2025-03-30 11:20 GMT
മഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം ഈദ് പെരുന്നാൾ തലേന്ന്

ന്യൂഡൽഹി:മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പള്ളിയിൽ സ്ഫോടനം. ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് ഒരു ദിവസം മുമ്പാണ് സംഭവം എന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വിജയ് രാമ ഗവാനേ, ശ്രീറാം അശോക് സാഗ്‌ദേ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് റിപോർട്ടുകൾ.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്, ശനിയാഴ്ച വൈകുന്നേരം ബീഡിലെ അർദ്ധമസ്‌ലയിൽ വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത ഒരു ഘോഷയാത്ര ഉണ്ടായിരുന്നു. രാത്രി 9.30 ഓടെ, രണ്ട് പേർ സ്ഥലത്തെത്തി ജാതീയ പരാമർശങ്ങൾ നടത്തുകയും പള്ളിയുടെ നിർമ്മാണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. അതേസമയം, അന്തരീക്ഷം ശാന്തമാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചു എന്നാണ് പോലിസ് ഭാഷ്യം.  

എന്നാൽ അന്ന് രാത്രി 2.30 ന് പ്രതികളിലൊരാൾ പള്ളിയുടെ പിറകുവശത്തെ വാതിലിലൂടെ അകത്തേക്ക്  കയറി. ശേഷം അയാൾ പള്ളിക്കുള്ളിൽ ജെലാറ്റിൻ സ്റ്റിക്കുകൾ വച്ച് പുറത്തേക്ക് കടന്നു. അൽപസമയത്തിനകം സ്റ്റിക്കുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

പുലർച്ചെ 2.30 ഓടെയാണ് സ്ഫോടനം നടന്നതെന്ന് പോലിസ് പറയുന്നു.  പ്രതികളിൽ ഒരാൾ സംഭവത്തിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നതും കുറ്റവാളികൾ പിടിക്കപ്പെട്ടതും.

നിലവിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലിസ് ഗ്രാമത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ.

Tags:    

Similar News