പി വി അന്‍വര്‍ എംഎല്‍എയ്ക്കും കുടുംബത്തിനും വധഭീഷണി

കുടുംബത്തെ ഒന്നടങ്കം അപായപ്പെടുത്തുമെന്നാണ് ഊമക്കത്ത് വഴി ഭീഷണി ലഭിച്ചത്.

Update: 2024-09-13 06:06 GMT

തിരുവനന്തപുരം: എഡിജിപി അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലിസുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയ്ക്കും കുടുംബത്തിന് വധഭീഷണി. കുടുംബത്തെ ഒന്നടങ്കം അപായപ്പെടുത്തുമെന്നാണ് ഊമക്കത്ത് വഴി ഭീഷണി ലഭിച്ചത്. കത്ത് അന്‍വര്‍ ഡിജിപി ശെയ്ഖ് ദര്‍വേശ് സാഹിബിനു കൈമാറി. കുടുംബത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എഡിജിപിക്കെതിരേയുള്ള ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. എം ആര്‍ അജിത്ത് കുമാറിനെതിരേ ശക്തമായ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അന്‍വര്‍.

    എഡിജിപിക്കെതിരായ ആരോപണത്തിന് പിന്നാലെയാണ് അന്‍വറിന് വധഭീഷണിയെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരേ താന്‍ ശക്തമായി നടപടിയെടുത്തതിന്റെ പകയാണ് അന്‍വറിനെന്ന് എഡിജിപി പറഞ്ഞു. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ അന്‍വര്‍ തനിക്കെതിരേ പ്രതികാരം ചെയ്യുകയാണെന്നും എഡിജിപി ആരോപിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News