
കൊച്ചി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ പൃഥ്വിരാജിനും, നായകൻ മോഹൻലാൽ, തിരക്കഥാകൃത്ത് മുരളീ ഗോപി എന്നിവർക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പിന്തുണയുമായി ഫെഫ്ക്ക . സിനിമയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തകരെയും ചേർത്തുനർത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫെഫ്ക്ക വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടു ഉയരുന്ന വിവാദങ്ങളും, ചിത്രത്തിൻറെ സംവിധായകൻ ശ്രീ പൃഥ്വിരാജിനും, മുഖ്യ നടനായ ശ്രീ മോഹൻലാലിനും, എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമങ്ങൾ നിർഭാഗ്യകരവും, പ്രതിഷേധാർഹവും ആണ് .
സിനിമയുടെ രൂപത്തെയും, ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമർശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ .എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും , ഭീഷണിയും, ചാപ്പക്കുത്തലു മാവരുതെന്നാണ് കക്ഷി-രാഷ്ട്രീയ മതഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏത് സംവാദത്തിന്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തികരേയും ഞങ്ങൾ നിർത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻറിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട് നിങ്ങൾക്ക് ഒരാളെ നശിപ്പിക്കാൻ കഴിയും പക്ഷേ അയാളെ തോൽപ്പിക്കാനാവില്ല. കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.