പട്ടികജാതി കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താഴേത്തട്ടില്‍ ബോധവത്കരണം അനിവാര്യം: ദേശീയ പട്ടികജാതി കമ്മിഷന്‍

വെള്ള പേപ്പറില്‍ പരാതി എഴുതി നല്‍കിയാല്‍ കമ്മിഷന്‍ നിശ്ചയമായും ശക്തമായ അന്വേഷണം നടത്തും.

Update: 2021-12-27 13:39 GMT
പട്ടികജാതി കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താഴേത്തട്ടില്‍ ബോധവത്കരണം അനിവാര്യം: ദേശീയ പട്ടികജാതി കമ്മിഷന്‍

തിരുവനന്തപുരം: ദേശീയ പട്ടികജാതി കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം അനിവാര്യമാണെന്നു കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹാല്‍ഡെര്‍. രാജ്യത്തെ പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ കമ്മിഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഏകദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

പട്ടികജാതി വിഭാഗങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഭരണഘടനയുടെ 338ാം അനുച്ഛേദം കമ്മിഷനു ശക്തമായ അധികാരങ്ങളാണു നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അധികാരങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെടുന്നതിന് ജനങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. പരാതികള്‍ കൃത്യമായി കമ്മിഷനിലെത്തിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. വെള്ള പേപ്പറില്‍ ഒരു പരാതി എഴുതി നല്‍കിയാല്‍ കമ്മിഷന്‍ നിശ്ചയമായും ശക്തമായ അന്വേഷണം നടത്തും. ഉന്നയിക്കുന്ന പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടിയെടുക്കാന്‍ കമ്മിഷന് അധികാരമുണ്ട്. ഭൂപ്രശ്‌നങ്ങള്‍, ക്രിമിനല്‍ കേസുകള്‍ തുടങ്ങിയവയും ജീവനക്കാരുമായി ബന്ധപ്പെട്ട കേസുകളുമാണു കേരളത്തില്‍ അധികമുള്ളതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. കേസുകളില്‍ അതിവേഗത്തില്‍ തീരുമാനമുണ്ടാകണം. പട്ടികജാതിക്കാര്‍ക്കായുള്ള ഫണ്ട് ദുരുപയോഗം തടയുന്നതിനും ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News