എല്ലാ പോക്‌സോ കേസുകളിലും ഇരയുടെ വൈദ്യപരിശോധന നിര്‍ബന്ധമല്ല: മദ്രാസ് ഹൈക്കോടതി

Update: 2025-03-22 10:47 GMT
എല്ലാ പോക്‌സോ കേസുകളിലും ഇരയുടെ വൈദ്യപരിശോധന നിര്‍ബന്ധമല്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോക്‌സോ കേസുകളില്‍, ലൈംഗിക അതിക്രമ കേസുകളില്‍ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് മദ്രാസ് ഹൈക്കോടതി. ചുംബനം, ശരീര സ്പര്‍ശനം, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും, ബന്ധപ്പെട്ട കുട്ടികളെ പലപ്പോഴും യോനി പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും പോലിസും മജിസ്‌ട്രേറ്റ് കോടതികളും കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നതായി ജസ്റ്റിസുമാരായ എന്‍ ആനന്ദ് വെങ്കിടേഷ്, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3, 5 പ്രകാരം വരുന്ന ലൈംഗിക അതിക്രമമോ ഗുരുതരമായ ലൈംഗിക അതിക്രമമോ ഉള്‍പ്പെടുന്ന കേസുകളില്‍ മാത്രമേ കുട്ടിയുടെ അത്തരം വൈദ്യപരിശോധന ആവശ്യമായി വരൂ എന്ന് കോടതിയില്‍ ഹാജരായിരുന്ന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.

പോക്‌സോ നിയമത്തിലെ 7, 9, 11 വകുപ്പുകള്‍ പ്രകാരം വരുന്ന കുറ്റകൃത്യങ്ങള്‍ക്ക്, കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നും, ഈ വ്യവസ്ഥകള്‍ പ്രകാരം പരിഗണിക്കപ്പെടുന്ന ലൈംഗികാതിക്രമത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ വൈദ്യപരിശോധനയില്‍ നിന്ന് ഒന്നും പുറത്തുവരില്ലെന്നും ഡയറക്ടര്‍ കൂട്ടിചേര്‍ത്തു.

പോക്‌സോ നിയമത്തിലെ 7, 9, 11 വകുപ്പുകള്‍ പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍, കുട്ടിയുടെ വൈദ്യപരിശോധന കുട്ടിയെ മാനസികമായി തകര്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News