നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Update: 2025-02-04 06:29 GMT

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്ന് കേസില്‍ തെളിവെടുപ്പ് നടത്തും. ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.

നിലവില്‍ പോലിസ് സ്റ്റേഷനു പുറത്ത് പ്രതിഷേധിച്ചവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീഷണിയുണ്ടായിട്ടും പോലിസ് ചെന്താമരയുടെ കാര്യത്തില്‍ വേണ്ട നടപടിയെടുക്കാതിരുന്നതാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

Tags:    

Similar News