ആംബുലന്‍സ് വിട്ടു നല്‍കിയില്ല; രോഗി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലിസ്

തിരുവനന്തപുരം: ആംബുലൻസ് കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലിസ് . വെള്ളറട സ്വദേശി ആൻസിയാണ് കൃത്യസമയത്ത് ആംബുലൻസ് കിട്ടാത്തതിനേ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്.
വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല.കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു ഫോണിൽ ബന്ധപ്പെട്ടപ്പോൾ 108 അധികൃതര്‍ നല്‍കിയ മറുപടി. അസുഖത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഓക്സിജൻ സൗകര്യം ആവശ്യമുള്ള ആംബുലൻസ് ആവശ്യമായിരുന്നെന്നും അതുകൊണ്ടാണ് 108 ൽ വിളിച്ചതെന്നും ബ്ലോക്ക് പഞ്ചായതംഗമായ ആനി പറയുന്നു.
ആംബുലൻസ് കിട്ടാതെ വന്നപ്പോൾ രോഗിയെ സാധാ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. പക്ഷെ ആൻസി വഴിമധ്യേ മരണപ്പെട്ടു. ആൻസിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.