ഖത്തര്‍ കോടതി നിരപരാധിത്വം അംഗീകരിച്ചു; 10 വര്‍ഷം തടവിലും കോടി രൂപ പിഴയിലും നിന്ന് ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം

ഷാരിഖിന്റെ അമ്മായി ആണ് ദമ്പതികളെ കബളിപ്പിച്ച് ഇവരിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞ കോടതി ദമ്പതികളുടെ നിരപരാധിത്വം അംഗീകരിക്കുകയായിരുന്നു

Update: 2021-03-29 14:58 GMT
ദോഹ: മയക്കുമരുന്നു കേസില്‍ തടവും പിഴയും വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ മുംബൈ സ്വദേശികളായ ദമ്പതികളെ ഒരു വര്‍ഷത്തിനു ശേഷം കോടതി നിരപരാധികളെന്ന് കണ്ടെത്തി. മുംബൈ സ്വദേശികളായ ഒനിബ ഖുറൈശി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരെയാണ് നിരപരാധിത്വം അംഗീകരിച്ച് ഖത്തര്‍ കോടതി വെറുതെ വിട്ടത്. മയക്കുമരുന്ന് കടത്തിയ കേസില്‍ പത്ത് വര്‍ഷം തടവിനും ഒരു കോടി രൂപ പിഴ അടക്കാനുമാണ് കോടതി ശിക്ഷിച്ചിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ദമ്പതികള്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്നും അവര്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


ഷാരിഖിന്റെ അമ്മായി ആണ് ദമ്പതികളെ കബളിപ്പിച്ച് ഇവരിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞ കോടതി ദമ്പതികളുടെ നിരപരാധിത്വം അംഗീകരിക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഷാരിഖിന്റെ അമ്മായി തബസ്സും റിയാസ് ഖുറൈഷി സമ്മാനിച്ച ടൂര്‍ പാക്കേജില്‍ മുമ്പൈയില്‍ നിന്നും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധികൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ തബസ്സും ഇവരുടെ കൈവശം ഒരു പാക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു. ഇത് ഖത്തറിലുള്ള സുഹൃത്തിന് നല്‍കാനാണെന്നും ഇതില്‍ പുകയിലയാണെന്നുമാണ് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് ദമ്പതികള്‍ ചതിയില്‍ അകപ്പെടുകയായിരുന്നു. കേസില്‍ കുടുങ്ങുമ്പോള്‍ ഒനീബ ഗര്‍ഭിണിയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ ഇവര്‍ക്കെതിരെ മയക്കുമരുന്ന് കടത്തിയ കുറ്റത്തിനുള്ള ശിക്ഷയാണ് കോടതി വിധിച്ചത്.


ദമ്പതിമാര്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട ശേഷം ഷാരിഖിന്റെ പിതാവ് ഷരീഫ് ഖുറേഷി ഖത്തറിലെത്തി ഇരുവര്‍ക്കുമായി ഒരു അഭിഭാഷകനെ നിയമിച്ചിരുന്നു. ഷാരിഖും തബസ്സുമും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഹാജരാക്കി. ഈ ശബ്ദരേഖയില്‍ തബസ്സും ഇവരെ ഖത്തര്‍ സന്ദര്‍ശിക്കാനായി നിര്‍ബന്ധിക്കുന്നതും പുകയില പാക്കറ്റിന്റെ കാര്യം സംസാരിക്കുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു. എന്നാല്‍ ഈ തെളിവ് ഹാജരാക്കിയിട്ടും അപ്പീല്‍ കോടതി 2020 ജനുവരി 27 ന് ദമ്പതികളുടെ അപേക്ഷ നിരസിക്കുകയും വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.


ഷാരിഖിന്റെ പിതാവ് ഖയ്യൂം അഡ്വ. നിസാര്‍ കോച്ചേരിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കേസ് നല്‍കുകയായിരുന്നു. ഇന്ത്യന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ ഷാരിഖിന്റെ അമ്മായിയായ തബസ്സും ഖുറൈഷി മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് തെളിഞ്ഞു. ഇതാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് തബസ്സും ഖുറൈശിയും സഹായിയും ഇന്ത്യയില്‍ അറസ്റ്റിലായതോടെ ഷാരിഖും ഒനിബയും വഞ്ചിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടു.


2021 ജനുവരി 11 ന് കോര്‍ട്ട് ഓഫ് കാസേഷന്‍ (ക്രിമിനല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) മേധാവി ജസ്റ്റിസ് ഹമദ് മുഹമ്മദ് അല്‍ മന്‍സൂരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസില്‍ വാദം കേള്‍ക്കുകയും അപ്പീല്‍ കോടതിയുടെ വിധിയില്‍ തെറ്റുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. കുറ്റാരോപിതര്‍ക്ക് ക്രിമിനല്‍ ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തു മയക്കുമരുന്നാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും പരമോന്നത കോടതി വ്യക്തമാക്കി. ദമ്പതിമാര്‍ ഹാജരാക്കിയ തെളിവുകള്‍ പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇവ പരിഗണിക്കാതെയാണ് അപ്പീല്‍ കോടതി വിചാരണ കോടതിയുടെ വിധി ശരിവച്ചത്. അതിനാല്‍ കോടതിക്ക് ഇത് സ്വതന്ത്രമായി പരിശോധിക്കേണ്ടി വന്നു. വിഷയം സൂക്ഷ്മമായി പരിശോധനിക്കുവാന്‍ മറ്റൊരു ബെഞ്ചിനു കീഴില്‍ വാദം കേള്‍ക്കണമെന്ന് വിധിച്ചുകൊണ്ട് കോടതി കേസ് മടക്കുകയായിരുന്നു.


ഈ മാസം 22 ന് കോടതി ചേര്‍ന്നപ്പോള്‍ പ്രതികളുടെ അഭിഭാകന്‍ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. ഇന്ന് വിധി പ്രസ്താവിച്ച കോടതി രാവിലെ ഷാറിഖിനേയും ഒനീബയേയും കുറ്റമുക്തരാക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അന്‍സാരിയാണ് ഹാജറായത്. അഡ്വ. നിസാര്‍ കോച്ചേരി,ഇന്ത്യന്‍ എംബസി പ്രതിനിധി എന്നിവരും കോടതിയില്‍ സന്നിഹിതരായി.




Tags:    

Similar News