മടങ്ങിവരാനൊരുങ്ങി സുനിത വില്യംസ്; ബഹിരാകാശയാത്രികര്‍ക്ക് ഇതൊരു സാധാരണ തിരിച്ചുവരവ് ആയിരിക്കില്ലെന്ന് വിദഗ്ധര്‍

Update: 2025-03-12 09:44 GMT
മടങ്ങിവരാനൊരുങ്ങി സുനിത വില്യംസ്; ബഹിരാകാശയാത്രികര്‍ക്ക് ഇതൊരു സാധാരണ തിരിച്ചുവരവ് ആയിരിക്കില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: സുനിത വില്യംസും വില്‍മോറും ബഹിരാകാശത്ത് നിന്ന് മടങ്ങിവരാന്‍ ഒരുങ്ങവെ ബഹിരാകാശയാത്രികര്‍ക്ക് ഇത് ഒരു സാധാരണ തിരിച്ചുവരവ് ആയിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാലം താമസിച്ചതിന് ശേഷം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 16 ഓടെ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോയിംങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം, പത്ത് ദിവസം മാത്രം നീണ്ടുനില്‍ക്കേണ്ട അവരുടെ ദൗത്യം ഏകദേശം പത്ത് മാസത്തോളം നീണ്ടുപോവുകയായിരുന്നു.

സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ദീര്‍ഘമായ ബഹിരാകാശ യാത്രയ്ക്ക് ശേഷം ബഹിരാകാശയാത്രികര്‍ക്ക് അവരുടെ കാലുകള്‍ കുഞ്ഞിന്റെ കാലുകള്‍ എന്ന രീതിയില്‍ ആയിരിക്കും അനുഭവപ്പെടുക എന്ന് മുന്‍ നാസ ബഹിരാകാശയാത്രികന്‍ ലെറോയ് ചിയാവോ പറയുന്നു.

ഭാരമില്ലായ്മ കാലിലെ കോളസുകള്‍ കുറയ്ക്കാന്‍ കാരണമാകുകയും ചര്‍മ്മത്തിന്റെ കട്ടിയുള്ള ഭാഗം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിനു കാരണം. മാത്രമല്ല, വീട്ടില്‍ തിരിച്ചെത്തിയ ശേഷം ബഹിരാകാശയാത്രികര്‍ നേരിടുന്ന മറ്റ് പാര്‍ശ്വഫലങ്ങളാണ് തലകറക്കം, ഓക്കാനം എന്നിവയെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം, ശരീരത്തിന് ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ആഴ്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News