കാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കാന്‍ എഐക്ക് സാധിക്കും; വിദഗ്ധര്‍

Update: 2025-04-07 07:34 GMT
കാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കാന്‍ എഐക്ക് സാധിക്കും; വിദഗ്ധര്‍

ഹൈദരാബാദ്: വരും വര്‍ഷങ്ങളില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിലും ചികില്‍സയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍.

'കാന്‍സര്‍ മരണങ്ങള്‍ കുറക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറേഷന്‍ ഓഫ് തെലങ്കാന ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി , അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ, സ്വസ്തവ കാന്‍സര്‍ കെയര്‍ തുടങ്ങിയവരാണ് സെമിനാറിന്റെ സംഘാടകര്‍.

കാന്‍സര്‍ ചികില്‍സിക്കുന്നതിനുള്ള മികച്ചതും വേഗതയേറിയതുമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാരെ എഐ സഹായിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. പ്രത്യേകിച്ച് അപൂര്‍വ രോഗങ്ങള്‍ക്ക്,വലിയ അളവിലുള്ള മെഡിക്കല്‍ ഡാറ്റ പഠിക്കാനും പുതിയ ചികില്‍സ ഓപ്ഷനുകള്‍ നിര്‍ദേശിക്കാനും എഐക്കു കഴിയുമെന്നും വിദഗ്ദര്‍ പറഞ്ഞു.

തെലങ്കാനയിലെ 60% ത്തിലധികം കാന്‍സര്‍ കേസുകളും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എംഎന്‍ജെ കാന്‍സര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ശ്രീനിവാസുലു പറഞ്ഞു. 2018 ല്‍ 52,000 പുതിയ കാന്‍സര്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും 2030 ആകുമ്പോഴേക്കും ഈ എണ്ണം 65,000 ആയി ഉയരുമെന്നും അദ്ദേഹം പങ്കുവെച്ചു.

'ദുഃഖകരമെന്നു പറയട്ടെ, തെലങ്കാനയിലെ 70% കാന്‍സര്‍ കേസുകളും മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ ആണ് കാണപ്പെടുന്നത്, ഇത് ചികില്‍സ കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ രോഗമുക്തി നിരക്ക് 60 മുതല്‍ 65% വരെയായിരിക്കുമ്പോള്‍, ഈ രോഗികളില്‍ 30 മുതല്‍ 35% വരെ മാത്രമേ സുഖം പ്രാപിക്കുന്നുള്ളൂ,' അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News