സൂരജ് വധക്കേസ്: ഒന്‍പത് പേര്‍ കുറ്റക്കാരെന്ന് കോടതി

Update: 2025-03-21 07:18 GMT
സൂരജ് വധക്കേസ്: ഒന്‍പത് പേര്‍ കുറ്റക്കാരെന്ന് കോടതി

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ഒന്‍പത് പേര്‍ കുറ്റക്കാരെന്ന് കോടതി. ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. സിപിഎം പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി കെ രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍ വി യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി എം മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍ (65), പുതുശ്ശേരി ഹൗസില്‍ കെ വി പദ്മനാഭന്‍ (67),പുതിയപുരയില്‍ പ്രദീപന്‍ (58) , മനോമ്പേത്ത് രാധാകൃഷ്ണന്‍ (60) എന്നീ പ്രതികളാണ് കുറ്റക്കാര്‍. കേസില്‍ പത്താം പ്രതിയെ വെറുതെ വിട്ടു.

2005 ഓഗസ്റ്റ് ഏഴിനാണ് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടിക്കൊന്നത്. സിപിഎം പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്ന ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ പി എം മനോരാജ് എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികളില്‍ ഉള്‍പ്പെടുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Tags:    

Similar News