പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; മകൾ അവരുടെ കസ്റ്റഡിയിൽ, സമ്മർദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ പിതാവ്

Update: 2024-06-11 05:34 GMT

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ പിതാവ് രംഗത്ത്. മകള്‍ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോള്‍ ഓഫിസിലേക്ക് വിളിച്ചു. എന്നാല്‍ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും പിതാവ് പറഞ്ഞു.

മകളെ അവര്‍ സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകള്‍ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകള്‍ക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മര്‍ദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോള്‍ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകള്‍ തിരുത്തി പറഞ്ഞത് സമ്മര്‍ദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. മകള്‍ നഷ്ടപ്പെടാന്‍ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു.

അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കും. അഞ്ചാം പ്രതിയായ പോലിസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നല്‍കുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ട് നല്‍കിയിരിക്കുകയാണ് പരാതിക്കാരി.

തുടര്‍നടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.

Tags:    

Similar News