അഹമ്മദ് നഗര്‍ ഇനി അഹില്യ നഗര്‍; പേരുമാറ്റത്തിന് കേന്ദ്രാനുമതി

വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം

Update: 2024-10-05 07:03 GMT

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹില്യനഗര്‍ എന്നു മാറ്റുന്നതിന് കേന്ദ്രാനുമതി. വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീല്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്‍ഡോറിലെ മറാത്ത ഭരണാധികാരിയായ പുണ്യശ്ലോക് അഹല്യ ദേവിയുടെ പേരില്‍ അഹമ്മദ്നഗര്‍ ജില്ലയുടെ പേര് മാറ്റാനുള്ള നീക്കത്തിന് കേന്ദ്രം അംഗീകാരം നല്‍കിയതായി അറിയിച്ചു. ജില്ലയുടെ പേര് മാറ്റുന്നതില്‍ സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നന്ദി അറിയിച്ചു.

അഹല്യ ദേവിയുടെ 300-ാം ജന്‍മവാര്‍ഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനമുണ്ടായതെന്ന് പാട്ടീല്‍ പറഞ്ഞു. ഈ തീരുമാനത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഹായുതി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്നും പാട്ടീല്‍ പറഞ്ഞു. ജില്ലയ്ക്ക് അഹല്യ ദേവിയുടെ പേര് നല്‍കണമെന്ന ആവശ്യം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നു. ചോണ്ടിയില്‍ നടക്കുന്ന ജന്മദിനാഘോഷ പരിപാടിയില്‍ അഹല്യ ദേവിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നു.

2024 മാര്‍ച്ച് 13 ന് അഹമ്മദ് നഗറിന്റെ പേര് അഹല്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്നു കേന്ദ്രത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗറെന്നും ഒസ്മാനാബാദിനെ ധാരാശിവെന്നും പേര് മാറ്റിയിരുന്നു.

Tags:    

Similar News